പാലത്തായി കേസ് പ്രതി പത്മരാജന് നോട്ടീസ് നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: പാലത്തായി പീഡനക്കേസ് പ്രതി പത്മരാജന് നോട്ടീസ് നൽകണമെന്ന് ഹൈകോടതി. ഇയാളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് നൽകിയ ഹരജിയിൽ ആണ് കോടതി ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ക്രൈബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പോക്സോ ഒഴിവാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പത്മരാജന് ജാമ്യം ലഭിച്ചത്. ഇത് ചോദ്യം ചെയ്താണ് മാതാവ് ഹരജി സമർപ്പിച്ചിട്ടുള്ളത്. അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനോട് ഹൈകോടതി ആവശ്യപ്പെട്ടു. ഹരജി അടുത്ത വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസം പെൺകുട്ടിയിൽ നിന്ന് ക്രൈംബ്രാഞ്ച് വീണ്ടും മൊഴിയെടുത്തിരുന്നു. എ.എസ്.പി രേഷ്മ രമേശിന്‍റെ നേതൃത്വത്തില്‍ അന്വേഷണ സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്.
പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
