പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ആശ ആച്ചി ജോസഫിന്റെ പരാതി ഒത്തുതീര്‍ക്കാൻ ശ്രമം നടന്നെങ്കിൽ അത് തെറ്റാണ് -വനിതാ കമീഷൻ അധ്യക്ഷ
text_fieldsവനിതാ കമീഷന്‍ അധ്യക്ഷ പി. സതീദേവി
തിരുവനന്തപുരം: പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ആശ ആച്ചി ജോസഫിന്റെ പരാതി ഒത്തുതീര്‍ക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് വനിതാ കമീഷന്‍ അധ്യക്ഷ പി. സതീദേവി. ആശയുടെ തുറന്നെഴുത്ത് നല്ല പ്രവണതയാണെന്നും അവർ പറഞ്ഞു.
പരാതി ഒത്തുതീര്‍ക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. അതിജീവിതകളായ സ്ത്രീകള്‍ പേര് വെളിപ്പെടുത്താതെ മറഞ്ഞുനിന്ന് നിശബ്ദമായി സഹിക്കേണ്ടവരാണ് എന്ന കാഴ്ചപ്പാട് തിരുത്തിക്കുറിക്കാന്‍ ഒരുപറ്റം സ്ത്രീകള്‍ മുന്നോട്ടുവരുന്നത് പ്രതീക്ഷ നൽകുന്നു. സ്ത്രീകളുടെ അന്തസിന് പോറലേല്‍പ്പിക്കുന്നവര്‍ക്ക് എതിരെയാണ് വിരല്‍ ചൂണ്ടപ്പെടേണ്ടതെന്ന് പൊതുസമൂഹം തിരിച്ചറിയണമെന്ന മുന്നറിയിപ്പാണിതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആശ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് കമ്മീഷനില്‍ ലഭിച്ചിരുന്നു. രഹസ്യസ്വഭാവമുള്ള പരാതി ആയതിനാല്‍ അത്തരത്തിലാണ് നടപടി ആരംഭിച്ചത്. സംഭവത്തില്‍ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയെങ്കിലും ലഭിച്ചില്ല. മാധ്യമങ്ങളിലൂടെയാണ് പരാതിയില്‍ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത് അറിഞ്ഞത്. നിലവിലെ സുരക്ഷ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്ന് അതിജീവിതക്ക് അനുഭവപ്പെട്ടുവെങ്കില്‍ അതില്‍ പരാതിപ്പെടേണ്ടത് ആവശ്യമാണെന്നും സതീദേവി പറഞ്ഞു.
പ്രതീക്ഷിക്കാത്ത പലരും പി.ടി. കുഞ്ഞുമുഹമ്മദിനായി ഒത്തുതീര്‍പ്പിന് വന്നെന്ന് ഡോ. ആശ ആച്ചി ജോസഫ് വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

