പ്രളയ ദുരന്തത്തിൽപെട്ടവരെ സർക്കാർ അവഗണിച്ചെന്ന് പ്രതിപക്ഷം; രാഷ്ട്രീയവത്കരിക്കുന്നെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: പെട്ടിമുടി, കവളപ്പാറ, പുത്തുമല പ്രളയ ദുരന്തത്തിൽപെട്ടവരെ സര്‍ക്കാര്‍ അവഗണിെച്ചന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സര്‍ക്കാര്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഇടക്കുെവച്ച് അവസാനിപ്പിച്ചെന്നും ദുരിതബാധിതർക്ക് ആനുകൂല്യം നൽകിയില്ലെന്നും അവർ കുറ്റപ്പെടുത്തി. ദുരന്തത്തെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി കെ. രാജൻ ആരോപണങ്ങൾ തള്ളി.
വിഷയത്തിൽ ടി. സിദ്ദീഖ് ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിന് റവന്യൂ മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ എം.ബി. രാേജഷ് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. സഭയിലുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ പ്രതികരിച്ചില്ല.
സര്‍ക്കാര്‍ സാമ്പത്തികവും പുനരധിവാസ സഹായവും നല്‍കിയില്ല, ശരിയായ ആസൂത്രണമോ ദുരിതാശ്വാസപ്രവര്ത്തനങ്ങളോ നടന്നില്ല, ആറുമാസത്തിനകം പുനരധിവാസം പ്രഖ്യാപിച്ചിട്ട് രണ്ട് വര്‍ഷമായിട്ടും നടന്നില്ല, സ്പോണ്‍സര്‍ഷിപ്പുമായി വന്നവര്‍ക്ക് സഹായം നല്‍കിയില്ല തുടങ്ങിയ ആരോപണങ്ങൾ ടി. സിദ്ദീഖ് ഉന്നയിച്ചു.
ദുരന്തഘട്ടത്തിൽ ജനങ്ങളെ പിച്ചതെണ്ടാന്‍ വിടാതെ സര്‍ക്കാര്‍ ചേര്‍ത്തുപിടിച്ചെന്ന് മന്ത്രി രാജന് പറഞ്ഞു. പെട്ടിമുടിയിൽ കാണാതായവരില്‍ ചിലരെ കിട്ടാനുമുണ്ട്. 18 പേരുടെ പിന്തുടര്ച്ചയില് പ്രശ്നമുണ്ടായിരുന്നത് പരിഹരിച്ചു. ബാക്കി രണ്ടുപേരുടെ പ്രശ്നങ്ങളും ഉടന്‍ പരിഹരിക്കും. കവളപ്പാറയില്‍ 127 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്.
അവശേഷിക്കുന്ന 55 പേരുടെ ഭവനനിർമാണം നടക്കുന്നു. പണം അനുവദിച്ചവരില്‍ ഭൂമി വാങ്ങുന്നതിന് തടസ്സമുണ്ടെങ്കില്‍ പരിഹരിക്കും. പുത്തുമലയില്‍ മാറ്റിത്താമസിപ്പിക്കേണ്ട 95 കുടുംബങ്ങളുടെ വീടിെൻറ പണികള്‍ നടന്നുവരുന്നു. ആഗസ്റ്റിൽ 38 വീടുകളും ബാക്കി സെപ്റ്റംബറിലും പൂര്‍ത്തിയാകും. ഇവിടെ നാല് ലക്ഷം രൂപയാണ് വീടിന് നൽകുന്നതെന്നും കേന്ദ്ര നിയമത്തിൽ വീടിന് വാടക നല്കാന് വ്യവസ്ഥയില്ലെന്നും മന്ത്രി പറഞ്ഞു.
പ്രളയ പുനർനിർമാണത്തിനായി നടപ്പാക്കിയ റീബില്‍ഡ് കേരള വന്‍ ധൂര്‍ത്തെന്നും ലോകബാങ്ക് നല്കിയ പണം പോലും ഇതിനായി ഉപയോഗിച്ചില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ആരോപിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവരും സംസാരിച്ചു.
പുനരധിവാസ ഭൂമി വാസയോഗ്യമല്ലെന്ന ഹരജിയിൽ വിശദീകരണം തേടി
കൊച്ചി: പെട്ടിമുടിയിൽ ദുരന്തത്തിനിരയായവർക്ക് പുനരധിവാസത്തിെൻറ ഭാഗമായി വീടുവെക്കാൻ നൽകിയ സ്ഥലം വാസയോഗ്യമല്ലെന്ന് ആരോപിക്കുന്ന ഹരജിയിൽ ൈഹകോടതി സർക്കാറിെൻറ വിശദീകരണം തേടി. പെട്ടിമുടിയിൽനിന്ന് 32 കിലോമീറ്റർ അകലെ കുറ്റിയാർവാലിയിലാണ് സ്ഥലം അനുവദിച്ചതെന്നും റേഷൻ വാങ്ങാൻപോലും കിലോമീറ്ററുകൾ നടക്കേണ്ട ദുസ്ഥിതിയാണെന്നും ചൂണ്ടിക്കാട്ടി ദുരന്തത്തിനിരയായ പി. ഷൺമുഖനാഥൻ ഉൾപ്പെടെ ഒമ്പതുപേർ നൽകിയ ഹരജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്. കണ്ണൻ ദേവൻ ഹില്ലിൽ ടാറ്റയുടെ കൈവശമുള്ള മിച്ചഭൂമി പിടിച്ചെടുത്ത് തങ്ങൾക്ക് വീടുവെക്കാൻ നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2020 ആഗസ്റ്റ് ആറിന് 14 കുട്ടികളടക്കം 70 പേരുടെ മരണത്തിനിടയാക്കിയ പെട്ടിമുടി ദുരന്തത്തെ തുടർന്ന് കണ്ണൻ ദേവൻ ഹില്ലിലെ മിച്ചഭൂമി പിടിച്ചെടുത്ത് തൊഴിലാളികൾക്ക് വീടുവെച്ച് നൽകണമെന്ന് ജസ്റ്റിസ് കൃഷ്ണൻ നായർ കമീഷൻ ശിപാർശ ചെയ്തതായി ഹരജിയിൽ പറയുന്നു.
എന്നാൽ, 2018ൽ ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും തുടർനടപടിയുണ്ടായില്ല. ദുരന്തത്തിനിരയായ എട്ടുപേർക്ക് കുറ്റിയാർവാലിയിൽ വീടു വെച്ച് നൽകിയതായും ആറുപേർക്ക് പട്ടയം അനുവദിച്ചെന്നും ഹരജി പരിഗണിക്കവേ സർക്കാർ ചൂണ്ടിക്കാട്ടി. സർക്കാർ നിർദേശപ്രകാരം എട്ട് വീട് നിർമിച്ചുനൽകിയെന്ന് കണ്ണൻ ദേവൻ കമ്പനിയും അറിയിച്ചു. തുടർന്ന് ഇക്കാര്യത്തിൽ വിശദ റിപ്പോർട്ട് നൽകാൻ സർക്കാറിനോട് നിർദേശിച്ച കോടതി ഒാണം അവധിക്കുശേഷം ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.