സ്വർണപ്പാളിയിലെ പ്രതിപക്ഷ പ്രതിഷേധം: നിയമസഭ സമ്മേളനം വ്യാഴാഴ്ച അവസാനിപ്പിക്കാൻ നീക്കം
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സ്തംഭനം തുടരുന്ന സാഹചര്യത്തിൽ നിയമസഭ സമ്മേളനം വ്യാഴാഴ്ചയോടെ അവസാനിപ്പിക്കാൻ നീക്കം. വെള്ളിയാഴ്ച അവസാനിക്കേണ്ട സമ്മേളനമാണ് ഒരു ദിവസം നേരത്തേ അവസാനിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നത്.
വെള്ളിയാഴ്ച പാസാക്കാൻ നിശ്ചയിച്ചിരുന്ന ആറ് ബില്ലുകളുൾപ്പെടെ വ്യാഴാഴ്ച പരിഗണിച്ച് സമ്മേളനം ഗില്ലറ്റിൻ ചെയ്ത് പിരിയാനാണ് സാധ്യത. ഡൽഹിയിൽ പോയതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച സഭയിലുണ്ടാകില്ല.
പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധം സർക്കാറിനെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ കൂടിയാണ് സമ്മേളനം നേരത്തേ പിരിയാൻ ആലോചിക്കുന്നത്. വ്യാഴാഴ്ചയും ചോദ്യോത്തര വേള മുതൽ പ്രതിഷേധം തുടങ്ങാനാണ് പ്രതിപക്ഷ തീരുമാനം.
അതേസമയം, ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷത്തെ നേരിടാൻ വാച്ച് ആൻഡ് വാർഡിനെ അണിനിരത്തുകയും ഭരണപക്ഷം കൂടി രംഗത്തിറങ്ങുകയും ചെയ്തതോടെ വാക്പോരും പോർവിളിയുമായി നിയമസഭയിൽ അസാധാരണ സാഹചര്യം. ഭരണ-പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി നേർക്കുനേർ നിലയുറപ്പിച്ചതോടെ ചോദ്യോത്തരവേള സ്പീക്കർ നിർത്തിവെച്ചു.
സ്വർണപ്പാളി വിവാദത്തിൽ തുടർച്ചയായി മൂന്നാം ദിവസവും നിയമസഭ പ്രക്ഷുബ്ധമാവുകയായിരുന്നു. രാവിലെ സഭാനടപടികൾ ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും സഭാനടപടികളിൽ നിസഹകരിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ബാനറുമായി പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് താഴെ വന്നു പ്രതിഷേധം ആരംഭിച്ചു. മുഖം മറച്ച് ബാനർ പിടിച്ചുള്ള പ്രതിഷേധത്തെ സ്പീക്കർ എ.എൻ ഷംസീർ രൂക്ഷമായി വിമർശിച്ചു.
ഇതിനിടെ ചോദ്യോത്തരം ആരംഭിച്ചെങ്കിലും പ്രതിപക്ഷ ബഹളം ശക്തമായി. എ.പി. അനിൽകുമാർ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ നിന്ന് പ്രതിഷേധിച്ചതോടെ മന്ത്രിമാരായ സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ എന്നിവരുടെ നേതൃത്വത്തിൽ ഭരണപക്ഷ അംഗങ്ങൾ മുഖ്യമന്ത്രിക്ക് പ്രതിരോധം തീർത്തു.
ഭരണ-പ്രതിപക്ഷ എം.എൽ.എമാർ തമ്മിൽ കൈയാങ്കളിയുടെ അന്തരീക്ഷം രൂപപ്പെട്ടെങ്കിലും വാച്ച് ആൻഡ് വാർഡ് ഇടക്കുകയറി പ്രതിരോധം തീർത്തു. തുടർന്ന് സഭാനടപടികൾ സ്പീക്കർ 15 മിനിറ്റോളം നിർത്തിവെച്ചു. തുടർന്ന് നടപടികൾ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷം ബഹിഷ്കരിച്ചു.
പ്രതിപക്ഷത്തെ മൂന്ന് അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ചുവെന്നും വനിതാ വാച്ച് ആൻഡ് വാർഡിനെ തള്ളിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാൽ, രണ്ട് വനിതാ അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് തള്ളിമാറ്റിയിട്ടും തങ്ങൾ പ്രകോപനമുണ്ടാക്കിയില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വാദം.
‘ഛോർ ഹേ’ വിളികളിൽ നിറഞ്ഞ് വീണ്ടും നിയമസഭ
തിരുവനന്തപുരം: സർക്കാറിനെതിരെ ഉയർന്ന ‘ഛോർ ഹേ..ഛോർ ഹേ വിളികളിൽ നിറഞ്ഞ് വീണ്ടും നിയമസഭ. ശബരിമല സ്വർണപ്പാളി വിവാദം കഴിഞ്ഞ ദിവസങ്ങളിലേപ്പോലെ ഇന്നലെയും സഭയെ ഇളക്കിമറിച്ചു. ‘അയ്യപ്പന്‍റെ സ്വർണം കട്ടവർ, അമ്പലം വിഴുങ്ങികൾ’ ബാനറും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയപ്പോൾ ഭരണപക്ഷ പ്രതിഷേധം ദുർബലമായിരുന്നു.
സ്പീക്കറുടെ ഡയസിനരികിലെത്തി അദ്ദേഹത്തെ മറച്ച് ബാനറും പിടിച്ച് കഴിഞ്ഞ ദിവസത്തെ സമരരീതികൾ കുറച്ചു കൂടി കടുപ്പിക്കുകയായിരുന്നു പ്രതിപക്ഷം. മന്ത്രിയുടെ രാജിയടക്കം സമരകാരണമായ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് തുടക്കത്തിൽ തന്നെ വ്യക്തമാക്കുകയും ചെയ്തു. സഭാനടപടികൾ സുഗമാമയി മുന്നോട്ടുകൊണ്ടുപോകാനുള്ള ചർച്ച, നിയമസഭ തുടങ്ങും മുമ്പ് വിളിച്ചുചേർത്തത് പ്രതിപക്ഷം ബഹിഷ്രിച്ചതുതന്നെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയായിരുന്നു.
ഇത് തിരിച്ചറിഞ്ഞ് വാച്ച് ആൻഡ് വാർഡിനെ സജ്ജമാക്കിയെങ്കിലും സമരരീതികൾ ഉദ്ദേശിച്ചപോലെ തന്നെ സഭയിൽ പുറത്തെടുക്കുകയായിരുന്നു പ്രതിപക്ഷം. ‘ചോർഹേ ചോർഹേ, എൽ.ഡി.എഫ് ചോർഹേ മുദ്രാവാക്യങ്ങൾ സഭയിൽ ഉയർന്നുപൊങ്ങി. മുദ്രാവാക്യം വിളികൾ അവഗണിച്ച് ചോദ്യോത്തര നടപടികൾ മുന്നോട്ടുപോവുകയായിരുന്നു സഭാധ്യക്ഷൻ. ചോദ്യങ്ങളുന്നയിച്ച ഭരണപക്ഷ എം.എൽ.എമാരും മറുപടി പറഞ്ഞ മന്ത്രിമാരും പ്രതിപക്ഷ പ്രതിഷേധത്തെ കഴിയുന്നത്ര വാക്കുകളിലൂടെ പ്രതിരോധിക്കാൻ ശ്രമിച്ചു.
മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകവെ ബഹളം രൂക്ഷമായതിനെത്തുടർന്ന് ‘യു.ഡി.എഫിലും കള്ളന്മാരുണ്ട്’ എന്ന് മന്ത്രി വി.ശിവൻകുട്ടി വിളിച്ചു പറഞ്ഞു. ‘ചോർഹേ, ചോർഹേ യു.ഡി.എഫ് ചോർഹേ’ എന്ന മുദ്രാവാക്യവും ഇരിപ്പിടത്തിലിരുന്ന് ശിവൻകുട്ടി വിളിച്ചു. ഇതിനിടെ ശിവൻകുട്ടി ഉൾപ്പെടെ പഴയ നിയമസഭാ കയ്യാങ്കളി ചിത്രം പ്രതിപക്ഷം ഉയർത്തിക്കാട്ടിയിരുന്നു.
‘എന്‍റെ പടവും ഇവിടെ കാണുന്നുണ്ട് എന്ന് പ്രതികരിച്ച ശിവൻകുട്ടി, നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ബഡാ ചോറിനെക്കെറുച്ചാണ് ചർച്ചചെയ്യേണ്ടത്’ എന്ന പരാമർശവും നടത്തി. പൂർത്തിയാകാത്ത ചോദ്യോത്തരവേളക്കൊപ്പം നിരവധി ചോദ്യങ്ങൾ പരസ്പരം ചോദിച്ചും വെല്ലുവിളികൾ ഉയർത്തിയുമാണ് ബുധനാഴ്ച സഭയുടെ ആദ്യ ഒരുമണിക്കൂർ പൂർത്തിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

