സർക്കാർ പ്രസിൽ നിന്ന് പി.എസ്.സിയുടെ രേഖകൾ ചോർന്നത് അന്വേഷിക്കണമെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: സംസ്ഥാന പബ്ലിക്ക് സര്‍വീസ് കമ്മീഷെൻറ ഒ.എം.ആര്‍ ഷീറ്റ് അച്ചടിയുമായി ബന്ധപ്പെട്ട് രഹസ്യസ്വഭാവമുള്ള ഫയലുകള്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസ്സിലെ കമ്പ്യൂട്ടറില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും നഷ്ടപ്പെട്ട സംഭവം അന്വേഷിക്കണമെന്ന് അവശ്യപ്പട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ മന്ത്രി പിണറായി വിജയന് കത്ത് നൽകി.
കത്തിെൻറ പൂർണ്ണ രൂപം:
സംസ്ഥാന പബ്ലിക്ക് സര്‍വീസ് കമ്മീഷെൻറ ഒ.എം.ആര്‍ ഷീറ്റ് അച്ചടിയുമായി ബന്ധപ്പെട്ട് അതീവ രഹസ്യസ്വഭാവമുള്ള ഫയലുകള്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസ്സിലെ ഔദ്യോഗിക കമ്പ്യൂട്ടറില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും നഷ്ടപ്പെട്ട സംഭവം അത്യന്തം ആശങ്കയോടെയാണ് പൊതുസമൂഹവും, ഉദ്യോഗാര്‍ഥികളും നോക്കിക്കാണുന്നത്. അച്ചടിവകുപ്പിന് കീഴില്‍ ഗവൺമെൻ്റ്. പ്രസ്സില്‍ ഒന്നാം ഗ്രേഡ് ബൈന്റര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന വി.എല്‍ സജിയെ ഈ വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണവിധേയമായി അച്ചടിവകുപ്പ് ഡയറക്ടര്‍ സസ്‌പെന്റ് ചെയ്തതായാണ് മനസ്സിലാകുന്നത്. എന്നാല്‍ ബൈന്റര്‍ തസ്തികയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉദ്യോഗസ്ഥനെ മാത്രം ബലിയാടാക്കി ഇക്കാര്യത്തില്‍ നടന്നിട്ടുള്ള ഗുരുതര ക്രമക്കേടുകളേയും വീഴ്ച്ചകളേയും ഒതുക്കിതീര്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
ബാര്‍കോഡിംഗില്‍ രേഖപ്പെടുത്തുന്നതടക്കം ഒ.എം.ആര്‍ ഷീറ്റില്‍ ഉള്‍പ്പെടുത്തേണ്ട രഹസ്യവിവരങ്ങളാണ് കമ്പ്യൂട്ടുറുകളില്‍ നിന്നും, ലാപ്‌ടോപ്പില്‍ നിന്നും തിരിച്ചെടുക്കാനാകാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്ന ഈ രഹസ്യവിവരങ്ങളും, ഫയലുകളും ഭാവിയില്‍ പല വിധത്തിലും ദുരുപയോഗപ്പെടുത്താനുമിടയുണ്ട്. പി.എസ്.സി പരീക്ഷകളുടെ സുതാര്യമായ നടത്തിപ്പിനേയും, ഫല നിര്‍ണ്ണയപ്രക്രിയയെപ്പോലും അട്ടിമറിക്കാന്‍ ഉതകുന്ന തരത്തിലുള്ള രഹസ്യ വിവരങ്ങളാണ് നഷ്ടമായിരിക്കുന്നത്. ഈ ഔദ്യോഗിക ലാപ്‌ടോപ്പ് പ്രസ്തുത ഉദ്യോഗസ്ഥന്‍ സ്വകാര്യആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചിരുന്നതായും, ഓഫീസില്‍ നിന്നും പുറത്തുകൊണ്ടുപോയിരുന്നതായും ആക്ഷേപമുണ്ട്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷയുടെ ഒ.എം.ആര്‍ ഷീറ്റുകളെ സംബന്ധിച്ച് ഉയര്‍ന്നിരുന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പ്രസ്സില്‍ ഇവ പ്രിന്റ് ചെയ്യുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചതെങ്കിലും തികഞ്ഞ ലാഘവബുദ്ധിയോടെയാണ് ഇവിടെയും ഇതിെൻറ പ്രിന്റിംഗ് നടപടികള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ബൈൻറര്‍ തസ്തികയില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാരനെ ഇത്ര നിര്‍ണ്ണായകമായ പ്രവര്‍ത്തനത്തിനായി എന്തടിസ്ഥാനത്തില്‍, ആരാണ് ചുമതലപ്പെടുത്തിയതെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഗുരുതരമായ സൂപ്പര്‍വൈസറി ലാപ്‌സാണ് ഇക്കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത്. പ്രിന്റിംഗ് വകുപ്പിലെ ഡയറക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ ഗുരുതരമായ മേല്‍നോട്ട വീഴ്ച്ചയും, പാളിച്ചയും സംഭവിച്ചിട്ടുണ്ട്. ഒ.എം.ആര്‍ ഷീറ്റിെൻറ പ്രിന്റിംഗ് പ്രക്രിയയുടെ ഭാഗമായിരുന്ന / ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ജീവനക്കാരുടേയും പങ്കും, വീഴ്ച്ചകളും ഇക്കാര്യത്തില്‍ അന്വേഷണവിധേയമാക്കേണ്ടതുണ്ട്. സംസ്ഥാന പിഎസ്‌സിയുടെ വിശ്വാസ്യത ഇപ്പോള്‍ തന്നെ സംശയത്തിെൻറ നിഴലിലാണ്. ഒ.എം.ആര്‍ ഷീറ്റുകളുടെ രഹസ്യവിവരങ്ങള്‍ നഷ്ടമായത് ഈ ഭരണഘടനാസ്ഥാപനത്തിനു മേലുള്ള സംശയങ്ങള്‍ വീണ്ടും വര്‍ധിപ്പിക്കും. ഈ സാഹചര്യത്തില്‍ പ്രിൻറിംഗ് ഡയറക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ സംഭവിച്ചിട്ടുള്ള വീഴ്ച്ചയും, പാളിച്ചയും അന്വേഷിച്ച്, ഈ ക്രമക്കേടിന് ഉത്തരവാദികളായ മുഴുവന്‍ ഉദ്യോഗസ്ഥരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് താല്‍പര്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.