തെരഞ്ഞെടുപ്പ് വരുമ്പോൾ കേന്ദ്രം എണ്ണവില പിടിച്ചു നിർത്തുന്നത് പോലെയാണ് സംസ്ഥാനത്തിന്റെ കിറ്റ് വിതരണമെന്ന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസുമായി പ്രതിപക്ഷം. വിലക്കയറ്റം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് വരുമ്പോൾ കേന്ദ്രസർക്കാർ എണ്ണവില പിടിച്ചു നിർത്തുന്നത് പോലെയാണ് സംസ്ഥാനത്തിന്റെ കിറ്റ് വിതരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സംസ്ഥാനം കിറ്റ് വിതരണവും നിർത്തിയെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച റോജി.എം.ജോൺ പറഞ്ഞു.
സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ ഭക്ഷ്യവസ്തുക്കൾ നൽകുന്നതിനാൽ വിലക്കയറ്റം കേരളത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പറഞ്ഞു. വിലക്കയറ്റത്തിന് കാരണം പെട്രോൾ-ഡീസൽ വില വർധന കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോ സാധനങ്ങളുടെ ഗുണനിലവാരത്തിൽ കുറവുണ്ടായെന്ന ആരോപണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു
ഭക്ഷ്യവകുപ്പ് മന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. എന്നാൽ, സപ്ലൈകോയിലെ വിലക്കുറവ് മാത്രമാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്. പൊതുവിപണിയെ കുറിച്ച് മന്ത്രി പരാമർശിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

