തിരുവനന്തപുരം: റേഷൻ കാർഡിലെ തെറ്റ് തിരുത്താനും ആവശ്യമായ മാറ്റങ്ങൾക്കുമായി നവംബർ 15 മുതൽ ഡിസംബർ 15 വരെ പ്രത്യേക കാമ്പയിൻ നടത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഏപ്രിലോടെ മുഴുവൻ റേഷൻ കാർഡും സ്മാർട്ട് കാർഡാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിെൻറ മുന്നോടിയായി കാർഡിലെ വിവരങ്ങൾ പൂർണമായും ശരിയാണെന്ന് ഉറപ്പുവരുത്താനാണ് കാമ്പയിൻ.
അംഗങ്ങളുടെ പേര്, വയസ്സ്, വിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയവയിൽ കടന്നുകൂടിയ പിഴവുകൾ തിരുത്താനും എൽ.പി.ജി, വൈദ്യുതി കണക്ഷൻ എന്നിവയിലുണ്ടയ മാറ്റങ്ങൾ ഉൾപ്പെടുത്താനും കാമ്പയിൻ കാലത്ത് സാധിക്കും. എല്ലാ വർഷവും ഇതേ കാലയളവിൽ പിഴവ് തിരുത്തൽ കാമ്പയിൻ നടത്തും. റേഷൻ കാർഡുകളുടെ തരംമാറ്റൽ, കാർഡിലെ വരുമാനം, വീടിെൻറ വിസ്തീർണം, വാഹനങ്ങളുടെ വിവരം എന്നിവയിലെ മാറ്റം ഇൗ പദ്ധതി പ്രകാരം സാധിക്കില്ല.
സമീപപ്രദേശങ്ങളിൽ മാവേലി സ്റ്റോറുകൾ നിലവിലില്ലാത്ത സ്ഥലങ്ങളിൽ തെരഞ്ഞെടുത്ത റേഷൻ കടകൾ വഴി മാത്രം മാവേലി സ്റ്റോറുകളിലെ സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യും. വിവിധ കാരണങ്ങളാൽ ലൈസൻസ് സസ്പെൻഡ് ചെയ്ത 686 റേഷൻ കടകളെ സംബന്ധിച്ച പരാതി തീർപ്പാക്കാൻ ജില്ലകളിൽ പ്രത്യേക അദാലത് സംഘടിപ്പിക്കും. സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്യുന്ന സ്ഥലങ്ങളിൽ പുതിയ ലൈസൻസിയെ കണ്ടെത്താൻ കെ.ടി.പി.ഡി.എസ് പ്രകാരം സംവരണ തത്ത്വം പാലിച്ച് വിജ്ഞാപനം നടത്തും.