ഓപറേഷൻ പി ഹണ്ട്; സംസ്ഥാന വ്യാപക റെയ്ഡിൽ രജിസ്റ്റർ ചെയ്തത് 161 കേസുകൾ, 10 പേർ അറസ്റ്റിൽ
text_fieldsകോഴിക്കോട്: കേരളത്തില്‍ പൊലീസ് സംസ്ഥാന വ്യാപകമായി ഞായറാഴ്ച രാവിലെ മുതല്‍ നടത്തിയ ഒാപറേഷൻ പി. ഹണ്ട് റെയ്ഡില്‍ െഎ.ടി പ്രൊഫഷണലുകളടക്കം 10 പേർ അറസ്റ്റിൽ. പിടിയിലായവരിൽ ഉയർന്ന് ഉദ്യോഗസ്ഥരുമുണ്ടെന്നാണ് വിവരം. എല്ലാ ജില്ലകളിലുമായി 410 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 161 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അഞ്ചിനും 16 വയസിനും ഇടയിലുള്ള കേരളത്തിലെ കുട്ടികളുടെ നഗ്നചിത്രങ്ങളടക്കം പ്രചരിപ്പിച്ചെന്നും പൊലീസ് പറയുന്നു. ലാപ്ടോപ്പുകളും മൊബൈലുകളുമടക്കം 186 ഉപകരണങ്ങൾ പിടിച്ചെടുത്തു.
സമൂഹ മാധ്യമങ്ങള്‍ വഴിയും ഡാര്‍ക്ക് നെറ്റ് വഴിയും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും അശ്ലീല ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്തും ഷെയര്‍ ചെയ്തും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനായി ഇന്‍റര്‍പോളുമായി കേരള പൊലീസ് സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന്‍റെ ഭാഗമായാണ് പരിശോധന നടത്തിവരുന്നത്.
കോട്ടയം ജില്ലയിൽ രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തു. 16 പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി. ഇവരിൽനിന്ന് 17 മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
കണ്ണൂര്‍ സിറ്റി പൊലീസ് പരിധിയിലെ 23 ഇടങ്ങളില്‍ ഓപറേഷന്‍ പി. ഹണ്ടിന്‍റെ ഭാഗമായി റെയ്ഡ് നടത്തി. പരിശോധനയില്‍ ഒരു കേസ് രജിസ്റ്റർ ചെയ്തു. അത്താഴക്കുന്നിലെ കെ. കമറുദ്ദീനാണ് (21) ടൗണ്‍ പൊലീസിന്‍റെ പിടിയിലായത്. പ്രതിയില്‍നിന്ന് അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചതിനും വിഡിയോ ഡൗണ്‍ലോഡ് ചെയ്തതിനുമുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇയാളിൽനിന്ന് ഒരു മൊബൈല്‍ ഫോണും പൊലീസ് പിടികൂടി. പിടികൂടിയ ഫോണ്‍ വിദഗ്ധ പരിശോധനക്കായി ഫോറന്‍സിക് വകുപ്പിന് കൈമാറും. സൈബര്‍ പൊലീസ് സ്റ്റേഷന്‍റെയും സെല്ലിന്‍റെയും നേതൃത്വത്തിലാണ് കണ്ണൂര്‍ സിറ്റി പൊലീസ് റെയ്ഡ് നടത്തിയത്. അശ്ലീല വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും നിരോധിത പോണ്‍ സൈറ്റുകളും സന്ദര്‍ശിക്കുന്ന വ്യക്തികളെ നീണ്ടകാലം നിരീക്ഷണം നടത്തിയ ശേഷമാണ് ഇന്‍റര്‍പോള്‍ വിവരങ്ങള്‍ കേരള പൊലീസിന് കൈമാറുന്നത്.
എറണാകുളം ആലു റൂറൽ ജില്ലയിൽ 18 പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി. വീടുകളിലും സ്ഥാപനങ്ങളിലുമായാണ് റെയ്ഡ് നടന്നത്. ഇവരിൽനിന്ന് 18 മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകള്‍ നടക്കുമെന്ന് എസ്.പി പറഞ്ഞു.
കൊല്ലം ജില്ലയിലെ 16 സ്ഥലങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഒമ്പത് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചടയമംഗലം, കടയ്ക്കൽ, ശൂരനാട്, പൂയപ്പള്ളി, കുന്നിക്കോട്, കൊട്ടാരക്കര, കുണ്ടറ, ചിതറ, പത്തനാപുരം എന്നീ പൊലീസ് സ്റ്റേഷനുകളിൽ ആണ് കേസുകൾ രജിസ്റ്റർ ചെയ്യുകയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തത് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.