ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്: 32 വാഹനങ്ങൾ പിടിച്ചെടുത്തു; 4.70 ലക്ഷം രൂപ പിഴ ഈടാക്കി
text_fieldsതിരുവനന്തപുരം: ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ടിൽ പൊലീസ് 32 വാഹനങ്ങൾ പിടിച്ചെടുത്തു. ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ തടയുന്നതിന്റെ ഭാഗമായി പൊലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 26 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും നടപടി സ്വീകരിച്ചു. 4,70,750 രൂപ പിഴ ഈടാക്കി.
വിവിധ ജില്ലകളിൽ കഴിഞ്ഞദിവസം നടത്തിയ ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട് എന്ന പേരിലുള്ള പരിശോധനയെത്തുടർന്നാണ് നടപടി. 32 ഇരുചക്രവാഹനങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് കോടതി നടപടികളും ആരംഭിച്ചിട്ടുണ്ട്.
വാഹനങ്ങൾ രൂപമാറ്റം വരുത്തി അമിതവേഗത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിന്റെ വീഡിയോ വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ട്രാഫിക് ഐ.ജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സെൽ സാമൂഹ്യമാധ്യമങ്ങളിൽ പരിശോധന നടത്തിയാണ് കുറ്റവാളികളെ കണ്ടെത്തിയത്.
സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദേശപ്രകാരം എ.ഡി.ജി.പി എം.ആർ അജിത് കുമാർ, ഗതാഗത കമീഷണറും എ.ഡി.ജി.പിയുമായ എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസിലെയും മോട്ടോർ വാഹനവകുപ്പിലെയും ഉദ്യോഗസ്ഥർ പരിശോധന നടത്തിയതെന്ന് സംസ്ഥാന പൊലീസ് മീഡിയ സെൻർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

