ഉമ്മൻ ചാണ്ടിയെ കൊണ്ടുവരുന്നത് വർഗീയത ശക്തിപ്പെടുത്താൻ; ഭരണത്തുടർച്ചക്ക് വെല്ലുവിളിയാകില്ല -എ. വിജയരാഘവൻ
text_fieldsപാലക്കാട്: എൽ.ഡി.എഫ് സർക്കാറിന്‍റെ ഭരണത്തുടർച്ചക്ക് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി വെല്ലുവിളിയാകില്ലെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. ഉമ്മൻ ചാണ്ടി തിരിച്ചുവരുന്നതോടെ യു.ഡി.എഫ് ഭരണകാലത്തെ അഴിമതികൾ ഓർത്തെടുക്കാനുള്ള അവസരമാണ് ജനങ്ങൾക്ക് ഉണ്ടാകുന്നത്.
കൂടുതൽ വർഗീയവത്കരിച്ച് കേരള രാഷ്ട്രീയത്തിൽ കാര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ പ്രാപ്തൻ ഉമ്മൻ ചാണ്ടി ആണെന്നായിരിക്കും കേന്ദ്ര കോൺഗ്രസ് നേതാക്കളുടെ ബോധ്യമെന്നും വിജയരാഘവൻ പാലക്കാട് ചിറ്റൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കെ.പി.സി.സി അപ്രസക്തമാവുകയാണ്. ഉമ്മൻ ചാണ്ടിയും മറ്റു നേതാക്കളും ഡൽഹിയിലേക്ക് പോയിട്ടൊന്നും കോൺഗ്രസ് രക്ഷപ്പെടില്ല. ബി.ജെ.പിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിച്ച് ജനങ്ങൾക്ക് മുന്നിൽ വരണം.
ബി.ജെ.പി, മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി എന്നിവർ ഒരുമിച്ച് ഇടതുപക്ഷത്തെ വേട്ടയാടാൻ ശ്രമിച്ചു. രാഷ്ട്രീയമായി സംഭവിച്ച തെറ്റ് കോൺഗ്രസ് തിരുത്തണം. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കമ്മിറ്റി ഉണ്ടാക്കിയിട്ട് കാര്യമില്ലെന്നും വിജയരാഘവൻ പറഞ്ഞു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയാണ് കോൺഗ്രസ് മേൽനോട്ട സമിതി ചെയർമാൻ. രമേശ് ചെന്നിത്തല, താരിഖ് അൻവർ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ, കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വി.എം. സുധീരൻ തുടങ്ങിയവർ മേൽനോട്ട സമിതിയിൽ അംഗങ്ങളായിരിക്കും. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കാനുള്ള ചുമതലയും ഉമ്മൻ ചാണ്ടിക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.