ഭാരവാഹി പട്ടികയിൽ ഞാനും ഉമ്മൻചാണ്ടിയും ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ല- രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹിപ്പട്ടിക വൈകാൻ കാരണം താനും ഉമ്മൻ ചാണ്ടിയുമല്ലെന്ന് രമേശ് ചെന്നിത്തല. ഒറ്റക്കെട്ടായി പോകേണ്ട സാഹചര്യമാണ് ഇപ്പോൾ. ലിസ്റ്റ് ചോദിച്ചു, അത് നൽകി. അല്ലാതെ ഞങ്ങളുടെ സമ്മർദത്തിൽ പട്ടിക വൈകിയെന്ന വാദം തെറ്റാണെന്ന് മുൻ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഹൈക്കമാൻഡുമായി ചോദിച്ച് തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുമോയെന്ന കാര്യം അറിയില്ല, ഞങ്ങളോട് ചോദിക്കാതെ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, കെ.പി.സി.സി പുനസംഘടനയിൽ ഇത്തവണ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് വനിതകളുണ്ടാവില്ലെന്നാണ് സൂചന. രമണി പി നായർ, ദീപ്തി മേരി വർഗീസ്, ഫാത്തിമ റോഷ്ന എന്നിവർ ജനറൽ സെക്രട്ടറിമാരാകും. പദ്മജ വേണുഗോപാലിനെ നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തും. ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ള മുൻ ഡി.സി.സി അധ്യക്ഷന്മാർ പ്രത്യേക ക്ഷണിതാക്കളാകുമെന്നാണ് വിവരം.
കെ.പി.സി.സി ഭാരവാഹിപ്പട്ടിക വൈകാൻ താൻ കാരണക്കാരനാണെന്ന പ്രചാരണം തെറ്റെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ കെ.പി.സി.സി ഭാരവാഹിപ്പട്ടിക പ്രഖ്യാപിക്കാതെ കെ. സുധാകരൻ കേരളത്തിലേക്കു മടങ്ങിയതിനു പിന്നിൽ തൃശൂരിലെ ഒരു നേതാവിനെച്ചൊല്ലിയുള്ള തർക്കമാണെന്നാണ് സൂചന. ഡി.സി.സി പ്രസിഡന്റുമാരെ നിയമിച്ചതിലെ തർക്കങ്ങൾ പരിഹരിച്ചു വരുമ്പോഴാണു വീണ്ടും കോണ്‍ഗ്രസിൽ കെ.പി.സി.സി ഭാരവാഹിപ്പട്ടിക പുറത്തുവരുന്നതിനു മുമ്പുതന്നെ തർക്കങ്ങൾ ഉടലെടുത്തിരിക്കുന്നത്.