നേതൃമാറ്റം സമ്മർദതന്ത്രം; ഉമ്മൻ ചാണ്ടി കെ.പി.സി.സി പ്രസിഡൻറായേക്കും
text_fieldsകോഴിക്കോട്: കെ.പി.സി.സി പ്രസിഡൻറാകാൻ താനില്ലെന്നു ഉമ്മൻ ചാണ്ടി ആവർത്തിച്ചു പറയുമ്പോഴും ഈ പദവിയും അദ്ദേഹവും തമ്മിലുള്ള ദൂരം അനുദിനം കുറഞ്ഞുവരികയാണ്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഡിസംബറിൽ ഉമ്മൻ ചാണ്ടി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനാകും. സോണിയ ഗാന്ധിക്കു പകരം രാഹുൽ ഗാന്ധി ദേശീയ അധ്യക്ഷനാകുന്നതിനൊപ്പം സംസ്ഥാനങ്ങളിൽ പുനഃസംഘടനയോ തെരഞ്ഞെടുപ്പോ നടക്കേണ്ടതുണ്ട്. ഡിസംബറിൽ ഈ പ്രക്രിയ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണം. ഇനിയൊരു അവധി കമീഷൻ കൊടുക്കാനിടയില്ല. കേരളത്തിൽ സംഘടന തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യത ഇല്ലാത്തതിനാൽ സമവായത്തിലൂടെ ഉമ്മൻ ചാണ്ടി പ്രസിഡൻറാക്കാനാണ് സാധ്യത.
രമേശ് ചെന്നിത്തലക്കെതിരെ ഇതിനകം ഉയർത്തിയ നേതൃമാറ്റ ആവശ്യം ഇതിനായുള്ള സമർദ്ദ തന്ത്രമാണെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. കരുണാകരനും ആൻറണിക്കുമെതിരെ ഇതേ തന്ത്രമാണ് മുൻപ് എ ഗ്രൂപ് വിജയകരമായി പയറ്റിയത്. കരുണാകരനെ മാറ്റി ആൻറണിേയയും, ആൻറണിയെ മാറ്റി ഉമ്മൻ ചാണ്ടിയേയും മുഖ്യമന്ത്രിയാക്കി. എന്നാൽ, ചെന്നിത്തലയെ പ്രതിപക്ഷ നേതൃപദവിയിൽനിന്നു മാറ്റി പകരം ഉമ്മൻ ചാണ്ടിയെ കൊണ്ടുവരാൻ തൽക്കാലം ഹൈകമാൻഡ് തയാറല്ല. പ്രത്യേകിച്ച്, ബി.ജെ.പിയിൽനിന്നു പാർട്ടി വെല്ലുവിളി നേരിടുമ്പോൾ. അതേക്കുറിച്ചു എ ഗ്രൂപിനു കൃത്യമായ ധാരണയുണ്ട്. എന്നാൽ, ചെന്നിത്തലയെ മാറ്റണമെന്നത് ശക്തമായി ഉന്നയിച്ചു പാർട്ടിയിലും മുന്നണിയിലും സജീവ ചർച്ചയാക്കുമ്പോൾ അവഗണിക്കാൻ ഹൈക്കമാൻഡിനു കഴിയില്ല. അങ്ങിനെ വരുമ്പോൾ ഉമ്മൻ ചാണ്ടിക്ക് മാന്യമായ പദവി നൽകി അനുരഞ്ജനത്തിനു ദേശിയ നേതൃത്വം നിർബന്ധിതമാകും. ഐ ഗ്രൂപിെൻറ താൽപര്യത്തോടെയും ഹൈക്കമാൻഡിെൻറ ആശീർവാദത്തോടെയും പ്രസിഡൻറാകാനാണ് ഉമ്മൻ ചാണ്ടിക്ക് താൽപര്യം. അവിടേക്കു കാര്യങ്ങൾ എത്തിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് എ ഗ്രൂപ്.
യു.ഡി.എഫ് ഘടകകക്ഷിയായ ആർ.എസ്.പിയിലെ എ.എ. അസീസാണ് നേതൃമാറ്റം പരസ്യമായി ആദ്യം ഉന്നയിച്ചത്. കെ. മുരളീധരൻ പിന്തുണച്ചതോടെ പാർട്ടിയിൽ അതു ചർച്ചയായി. മുരളീധരനെ സംബന്ധിച്ചടത്തോളം ചെന്നിത്തല ഒരു തടസ്സം തന്നെയാണ്. നിയമസഭ കക്ഷി നേതാവ്, കെ.പി.സി.സി പ്രസിഡൻറ്, യു.ഡി.എഫ് കൺവീനർ എന്നി ഉന്നതപദവികളിൽ ഒരെണ്ണം എത്തിപ്പിടിക്കുക നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മുരളീധരന്എളുപ്പമല്ല. ഹൈക്കമാൻഡിനു മേൽ അദ്ദേഹത്തിനു സ്വാധീനം ചെലുത്താൻ കഴിയില്ല. മുരളീധരനു വേണ്ടി വിലപേശാൻ പാകത്തിൽ സ്വന്തമായി ഗ്രൂപുമില്ല. ആറുവർഷം പുറത്തു കഴിഞ്ഞശേഷം മുരളീധരൻ കോൺഗ്രസിൽ തിരിച്ചെത്തിയതു ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപിലേക്കാണ്. അവിടെയാകട്ടെ, അദ്ദേഹത്തെക്കാൾ ഉയർന്ന പദവിയിൽ ഇപ്പോൾ കെ.സി. വേണുഗോപാലും വി.ഡി. സതീശനുമുണ്ട്. യു.ഡി.എഫ് കൺവീനർ സ്ഥാനത്തു മാറ്റി പ്രതിഷ്ഠ വന്നാലും മുരളീധരൻ പരിഗണിക്കപ്പെടാൻ ഇടയില്ല. കെ. സുധാകരനാണു മുൻതൂക്കം. ഈ സാഹചര്യത്തിൽ മുരളീധരനെ എ ഗ്രൂപിലേക്ക് ആകർഷിക്കാൻ ഉമ്മൻ ചാണ്ടിയുടെ അടുത്ത ആളുകൾ ശ്രമം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.