സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ജനഗണമന മതി
text_fieldsതിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ സർക്കുലർ സൃഷ്ടിച്ച ആശയക്കുഴപ്പത്തിനും രാഷ്ട്രീയ വിവാദത്തിനും പിന്നാലെ വന്ദേമാതരം ആലാപനത്തിൽ വ്യക്തത വരുത്തി സർക്കാർ. തലസ്ഥാനത്ത് മുഖ്യമന്ത്രിയും ജില്ലകളിൽ മന്ത്രിമാരും പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ ദേശീയഗാനം മാത്രമേ ആലപിക്കൂ. ഇക്കാര്യം ഈ മാസം നാലിന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇനി വന്ദേമാതരം പാടേണ്ടി വരുന്ന ഘട്ടങ്ങളിൽ മുഴുവനായി ആലപിക്കില്ല. ഇക്കാര്യത്തിൽ നേരത്തെ സ്വീകരിച്ച നിലപാട് തുടരും.
ഞായറാഴ്ച ആരംഭിച്ച ‘ഹർ ഘർ തിരംഗ’ കാമ്പയിനിന്‍റെ ഭാഗമായി വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നൽകിയ സർക്കുലർ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഹർ ഘർ തിരംഗ കാമ്പയിനിൽ സംസ്ഥാന സർക്കാറിന്‍റെ നേതൃത്വത്തിൽ ജില്ലകളിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷം ഉൾപ്പെടുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പവും അവ്യക്തതയുമുണ്ടായിരുന്നു. കേന്ദ്ര സാംസ്കാരിക വകുപ്പ് പുറത്തിറക്കിയ സർക്കുലർ അതേ പടി ചീഫ് സെക്രട്ടറി വകുപ്പുകൾക്ക് കൈമാറുകയായിരുന്നു.
കേന്ദ്രസർക്കാറിന്‍റെ നിർദേശങ്ങൾ കൈമാറാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ എന്ന നിലയിൽ സാങ്കേതികമായ കർത്തവ്യ നിർവഹണമായാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെ സർക്കാർ കാണുന്നത്. അത് നയപരമായ നിലപാടല്ലെന്നാണ് സർക്കാർ വിശദീകരണം. ഈ വിഷയം മാധ്യമങ്ങൾ ആരാഞ്ഞപ്പോൾ ‘‘പഴയ പ്രോട്ടോക്കോളിൽ തന്നെയാണ് സംസ്ഥാന സർക്കാറുള്ളതെന്നും വന്ദേമാതരത്തിന്‍റെ രണ്ട് ഖണ്ഡിക മാത്രമേ പാടൂവെന്നും’’ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. കേന്ദ്ര സർക്കാറിന്‍റെ നിർദേശങ്ങൾ നടപ്പാക്കാനുള്ള ബാധ്യത ചീഫ് സെക്രട്ടറിക്കുണ്ടെന്നും എന്നാൽ കേരളം അതംഗീകരിക്കുന്നില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ ലോക്ഭവൻ നിർദേശിച്ച പ്രകാരമാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതെന്ന മന്ത്രി എൻ. ഷംസുദ്ദീൻ വാദം ലോക്ഭവൻ തള്ളി.
സവർക്കർ ക്വിസ് വിവാദം: അധ്യാപകന് സസ്പെൻഷൻ
കാസർകോട്: കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളിൽ നടന്ന ക്വിസ് മത്സരത്തിൽ ചരിത്രവിരുദ്ധമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ അധ്യാപകന് സസ്പെൻഷൻ. കുമ്പള ഉപജില്ലയിലെ പള്ളത്തടുക്ക എ.യു.പി സ്കൂൾ അധ്യാപകൻ ഗുരുപ്രസാദിനെ സേവനത്തിൽനിന്ന് നീക്കുന്നതിന് മാനേജർക്ക് നിർദേശം നൽകാൻ കാസർകോട് വിദ്യാഭ്യാസ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.
ഈ മാസം ആറിന് ‘ഫ്രീഡം ക്വിസ്’ എന്ന പേരിൽ സംഘടിപ്പിച്ച മത്സരം വിദ്യാഭ്യാസ വകുപ്പിന്റെയോ സാമൂഹ്യശാസ്ത്ര ക്ലബിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിലോ ഉൾപ്പെട്ട ഒന്നായിരുന്നില്ല. ഇത്തരത്തിൽ പ്രാദേശികമായി അനൗദ്യോഗിക ചോദ്യങ്ങൾ നിർമിച്ച് മത്സരം നടത്താൻ വിദ്യാഭ്യാസ വകുപ്പോ സാമൂഹിക ശാസ്ത്ര ക്ലബോ ആരെയും ചുമതലപ്പെടുത്തിയിരുന്നുമില്ല. 15 ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ക്വിസിൽ അഞ്ചാമത്തെ ചോദ്യം ബ്രിട്ടീഷുകാരുടെ കൈയിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരായിരുന്നു എന്നതായിരുന്നു. ഉത്തരമായി കൊടുത്തത് വി.ഡി. സവർക്കർ എന്നാണ്. ചരിത്ര സത്യങ്ങൾക്ക് വിരുദ്ധമായ ചോദ്യം ഉൾപ്പെടുത്തിയത് ആസൂത്രിതമായാണ് എന്നാണ് പ്രാഥമിക നിഗമനം. വ്യാപക പ്രതിഷേധവും വിദ്യാഭ്യാസ മന്ത്രിക്ക് പരാതിയും ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

