ഓൺലൈൻ ക്ലാസിന് മാർഗരേഖയായി; പഠന സൗകര്യം പ്രധാനാധ്യാപകർ ഉറപ്പുവരുത്തണം
text_fieldsതിരുവനന്തപുരം: കോവിഡ് ഭീഷണിയിൽ സ്‌കൂളുകള്‍ അടയ്ക്കുന്നതോടെ ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ജനുവരി 21 മുതല്‍ ഓൺലൈൻ ക്ലാസ്. ഇതിനായുള്ള വിശദമായ മാർഗരേഖ സർക്കാർ പുറത്തിറക്കി.
രണ്ടാഴ്ച കാലയളവിലേക്കാണ് നിലവിൽ ഓണ്‍ലൈന്‍ ക്ലാസുകൾ നിശ്ചയിച്ചിരിക്കുന്നത്. രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. അതേസമയം, 10, 11, 12 ക്ലാസുകാര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ തുടരും.
കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഡിജിറ്റല്‍ ക്ലാസ്സുകള്‍ തുടരും. പുതുക്കിയ ടൈംടേബിള്‍ കൈറ്റ് പ്രസിദ്ധീകരിക്കും. ഒന്നു മൂതല്‍ ഒമ്പതുവരെ കാസ്സുകള്‍ വീണ്ടും ഡിജിറ്റല്‍ പഠനത്തിലേക്കും ഓണ്‍ലൈന്‍ പഠനത്തിലേക്കും മാറുന്നതിനാല്‍ പഠനത്തുടര്‍ച്ച ഉറപ്പുവരുത്തണം. രക്ഷിതാക്കളുമായുള്ള ആശയവിനിമയത്തിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഫലപ്രദമായി ഉപയോഗപ്പെടുത്തണം.
സ്‌കൂള്‍തല എസ്.ആര്‍.ജി.കള്‍ ഫലപ്രദമായി ചേരേണ്ടതാണ്. കുട്ടികളുടെ പഠനപുരോഗതി കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ ഫീഡ്ബാക്ക് നല്‍കണം. എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ക്ലാസ്സുകള്‍ കാണുന്നതിനാവശ്യമായ സാങ്കേതിക സൗകര്യമുണ്ടെന്ന് പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ ഉറപ്പുവരുത്തണം.
സ്‌കൂളുകളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ച് രണ്ടാഴ്ച വരെ അടച്ചിടണം. എല്ലാ അധ്യാപകരും സ്‌കൂളില്‍ ഹാജരാകണം. എല്ലാ സ്‌കൂളുകളുടേയും ഓഫിസ് നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും മാര്‍രേഖയില്‍ പറയുന്നു.