കാസർകോട് അതിർത്തിയിൽ ചികിത്സകിട്ടാതെ വീണ്ടും മരണം
text_fieldsകാസർകോട്: കർണാടക അതിർത്തി തുറന്നെങ്കിലും ചികിത്സ വൈകിയതിനാൽ വീണ്ടുമൊരാൾ മരിച്ചു. ഉപ്പള സ്വദേശി അബ്ദുൽ സലീമാണ് മരിച്ചത്. ഹൃദയ സംബന്ധമായ ചികിത്സയിലായിരുന്നു ഇേദ്ദഹം. രോഗിയെ കൊണ്ടുപോകാൻ കടുത്ത നിബന്ധനകളാണ് തലപ്പാടി അതിർത്തിയിൽ പൂർത്തീകരിക്കാനുള്ളത്. സർക്കാറിൻെറ ഉടമസ്ഥയിലുള്ള ആംബുലൻസിൽ മാത്രമേ യാത്ര പാടുള്ളൂ.
കാസർകോട്ട് ചികിത്സ ലഭ്യമല്ല, കണ്ണൂർ എത്താൻ സാധിക്കില്ല, കോവിഡ് ബാധിതനല്ല തുടങ്ങിയ കാര്യങ്ങൾ എഴുതിനൽകി വേണം മംഗളൂരുവിലെ ആശുപത്രികളിലേക്ക് യാത്ര തുടരാൻ. ഇതിന് പുറമെ ഡോക്ടർമാരടങ്ങുന്ന സംഘത്തിൻെറ വിദഗ്ധ പരിശോധനയുമുണ്ട്.
ചികിത്സ വൈകിയതിനാൽ കാസർകോട്ട് ഇതുവരെ 13 പേർ രോഗികളാണ് മരിച്ചത്. പൂർണമായും അടച്ചിരുന്ന അതിർത്തി സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസമാണ് ഭാഗികമായി തുറന്നത്. അതിർത്തി തുറന്നശേഷം മരിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.
കേരള-കർണാടക മെഡിക്കൽ സംഘം അതിർത്തിവഴി കടത്തിവിടുന്ന രോഗികളെ മംഗളൂരുവിലെ ആശുപത്രികൾ തിരിച്ചയക്കുന്നതായും പരാതി ഉയർന്നിരുന്നു. അതിർത്തി തുറന്ന് രോഗികളെ കടത്തിവിടാൻ നടപടിയാരംഭിച്ച ആദ്യദിവസം രണ്ട് രോഗികളെയാണ് മംഗളൂരുവിലെ ആശുപത്രിയിൽനിന്നും തിരിച്ചയച്ചത്. ഒന്ന് ചികിത്സാനിഷേധമാണെങ്കിൽ മറ്റൊന്ന് ചികിത്സയിലുള്ള അവഗണനയാണ്.
കാസർകോെട്ട രോഗികൾക്ക് ചികിൽസ നൽകുന്നതിന് സർക്കാർ ബദൽ മാർഗം അന്വേഷിക്കുന്നുണ്ട്. രോഗികളെ എയർ ആംബുലൻസിൽ കൊച്ചിയിലോ കോഴിക്കോടോ എത്തിക്കുന്നത് പരിഗണനയിലാണ്.
ഇക്കാര്യത്തിൽ കാസർകോട്, കോഴിക്കോട്, കൊച്ചി കലക്ടർമാരോടും ഡി.ജി.പിയോടും റിപ്പോർട്ട് നൽകാൻ സർക്കാർ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.