പനി: ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; നിപയെന്ന് സംശയം
text_fieldsതൃശൂർ: പനി ബാധിച്ച് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിൽ ചികിത്സക്ക് എത്തിയ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മരണകാരണം നിപ വൈറസ് മൂലമാണെന്ന സൂചനയെ തുടർന്ന് നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് അധികൃതർ ഡി.എം.ഒക്ക് കത്ത് നൽകി. സാമ്പിൾ ശേഖരിക്കാനാവാത്തതിനാൽ പോസ്റ്റ്മോർട്ടം മാറ്റിെവച്ചു. കഴിഞ്ഞദിവസം രാത്രി 11ഒാടെയാണ് ബംഗാൾ സ്വദേശി ശൈഖ് പനി ബാധിച്ച് മെഡിക്കൽകോളജിൽ ചികിത്സ തേടിയത്. കുന്നംകുളത്തെ ഹോട്ടൽ തൊഴിലാളിയായ ഇയാളെ അവശനിലയിലാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. വ്യാഴാഴ്ച്ച പുലർെച്ചയോടെ മരിച്ചു.
പോസ്റ്റ്മോർട്ടം നടപടികൾക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറി പരിശോധന നടത്തുേമ്പാഴാണ് നിപ വൈറസ് ബാധ സംശയം തോന്നിയത്. ഇതോെട സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പോസ്റ്റ്മോർട്ടം നടപടി നിർത്തിവെച്ച് കുന്നംകുളം പൊലീസിൽ വിവരം അറിയിച്ചു. കുന്നംകുളം പൊലീസ് ഡി.എം.ഒ യെയും വിവരം അറിയിച്ചു.
നിപ വൈറസ് പരിശോധന നടത്തേണ്ടത് മണിപ്പൂരിലെ ലാബിലാണ്. ലാബിലേക്ക് സാമ്പിൾ ശേഖരിക്കുന്നതിന് ആവശ്യമായ കർശനമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കത്തും നൽകിയിട്ടുണ്ട്. മൃതദേഹത്തിൽ കണ്ടെത്തിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് നിപയെന്ന സംശയത്തിൽ എത്തിയിരിക്കുന്നത്. മറ്റു എതിർപ്പുകൾ ഒന്നും ഇല്ലെങ്കിൽ നടപടികൾ പൂർത്തീകരിച്ചതിന് ശേഷം മൃതദേഹം വെള്ളിയാഴ്ച തന്നെ സംസ്ക്കരിച്ചേക്കും.
പരിഭ്രാന്തി വേണ്ട –ആരോഗ്യവകുപ്പ്
തിരുവനന്തപുരം: നിപ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. സക്കീന. മരിച്ചവരുടെ ബന്ധുക്കളെയും പരിസരവാസികളെയും നിരീക്ഷിക്കാൻ ആരോഗ്യവകുപ്പ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആര്‍ക്കെങ്കിലും സമാനലക്ഷണം കണ്ടാല്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെയോ തൊട്ടടുത്ത ഹെല്‍ത്ത് സെൻററിലോ അറിയിക്കണം. ജില്ലാ കേന്ദ്രത്തിലെ കണ്ട്രോള് റൂം നമ്പര്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്(0483- 2737857). പ്രദേശവാസികൾ രണ്ടാഴ്ച പൂര്‍ണമായി വീടുകളില്‍ വിശ്രമിക്കണം. യാത്ര, ചടങ്ങ്, ആഘോഷം എന്നിവ പരമാവധി ഒഴിവാക്കണം. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ ആശുപത്രി സന്ദര്‍ശനം നടത്താവൂ. അവർ ആവശ്യപ്പെട്ടു.
അപകീർത്തി പ്രചാരണം: പരാതിക്കാരനിൽ നിന്ന് തെളിവെടുത്തു
കൂറ്റനാട്: നിപ വൈറസ് സംബന്ധിച്ച് ആരോഗ്യവകുപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തി പ്രചാരണം നടത്തിയ സംഭവത്തിൽ പരാതിക്കാരനിൽ നിന്ന് പൊലീസ് കൂടുതൽ തെളിവെടുത്തു. പ്രൈവറ്റ് ആയുർവേദ മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (പമ്പ) സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിജിത്തിൽ നിന്നാണ് തൃത്താല പൊലീസ് തെളിവെടുത്തത്.സംഭവത്തിൽ പാരമ്പര്യ-പ്രകൃതി ചികിത്സകരായ ജേക്കബ് വടക്കുംചേരി, കൊല്ലം മോഹനൻ വൈദ്യർ എന്നിവരെ പ്രതിചേർത്ത് വിജിത്ത് നൽകിയ പരാതിയിലാണ് തൃത്താല പൊലീസ് കേസെടുത്തത്. പരാതിക്കാരന് ലഭിച്ച സന്ദേശത്തെകുറിച്ചും മറ്റും വ്യക്തത വരുത്താനാണ് തെളിവെടുത്തത്. കേസ് ക്രൈംബ്രാഞ്ചിന് വിടുന്ന കാര്യം പൊലീസ് ആലോചിക്കുന്നുണ്ട്.
നിപ: മരിച്ചവരുടെ ബന്ധുക്കളെയും നഴ്സുമാരെയും അകറ്റിനിർത്തുന്നുവെന്ന്
കോഴിക്കോട്: നിപ വൈറസ് പനി ബാധിച്ചു മരിച്ചവരുടെ ബന്ധുക്കളെയും ചികിത്സിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാരെയും അകറ്റിനിർത്തുന്ന ചില നാട്ടുകാരുടെ സമീപനം സംബന്ധിച്ച് വനിത കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇത്തരം സമീപനങ്ങൾ അവസാനിപ്പിക്കാൻ ബോധവത്കരണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് വനിത കമീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജില്ല പൊലീസ് മേധാവിക്കും ജില്ല മെഡിക്കൽ ഓഫിസർക്കും കത്തയച്ചു. മരിച്ചവരുടെ ബന്ധുക്കളെയും നഴ്സുമാരെയും ഓട്ടോയിലും ബസിലും കയറ്റുന്നില്ലെന്നും അകറ്റിനിർത്തുകയാണെന്നുമുള്ള മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഓട്ടോ ൈഡ്രവർമാർക്കും ബസ് ൈഡ്രവർമാർക്കും ഇടയിൽ പൊലീസിെൻറയും ആരോഗ്യപ്രവർത്തകരുടെയും സഹകരണത്തോടെ ശക്തമായ സന്ദേശം പ്രചരിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പേരാമ്പ്രയിലെ ആശുപത്രികളിൽ രോഗികൾ കുറവു തന്നെ
പേരാമ്പ്ര: നിപ പേടിയെ തുടർന്ന് പേരാമ്പ്ര താലൂക്കാശുപത്രിയിലും സഹകരണാശുപത്രിയിലും ചികിത്സക്കെത്തുന്നവരുടെ കുറവ് തുടരുന്നു. ആയിരത്തോളം പേർ ഒ.പിയിലെത്തിയിരുന്ന താലൂക്കാശുപത്രിയിൽ വ്യാഴാഴ്ച 74 പേരാണ് എത്തിയത്. ചൊവ്വാഴ്ച 105 പേരും ബുധനാഴ്ച 54 പേരും മാത്രമാണ് ചികിത്സ തേടിയത്. സഹകരണാശുപത്രിയിലും എത്തുന്ന രോഗികൾ ഒരാഴ്ച മുമ്പുള്ളതിെൻറ പത്തു ശതമാനത്തിൽ താഴെയാണ്. ഇരു ആശുപത്രികളിലും ഓരോ ആൾ മാത്രമാണ് കിടത്തിചികിത്സക്കുള്ളത്. നിപ വൈറസ് ബാധയേറ്റ് മരിച്ചവർ താലൂക്കാശുപത്രിയിലും സഹകരണാശുപത്രിയിലും ചികിത്സക്കെത്തിയിരുന്നു. കൂടാതെ സഹകരണാശുപത്രിയിലെ നഴ്സ് രോഗം ബാധിച്ച് മരിക്കുകയും ചെയ്തതോടെയാണ് ആശുപത്രിയിൽ രോഗികൾ വരാതായത്.
ചെലവുള്ളത് മാസ്കിനു മാത്രം
പേരാമ്പ്ര: നിപ വൈറസ് ബാധയേറ്റ് മരണം സംഭവിച്ചതോടെ പേരാമ്പ്രയിൽ ചെലവുള്ള ഏക സാധനം മാസ്ക് മാത്രം. ടൗണിലെ മുഴുവൻ മെഡിക്കൽ ഷോപ്പുകളിലും ഇതിന് വൻ ഡിമാൻറാണ്. കച്ചവട സ്ഥാപനങ്ങളിലുള്ളവരും സർക്കാർ സ്ഥാപനങ്ങളിലുള്ളവരും മൊത്തമായി മാസ്ക് വാങ്ങി പോവുകയാണ്. ടൗണിൽ എത്തുന്നവരും മാസ്ക് ഉപയോഗിക്കുന്നുണ്ട്. മലയോര മേഖലയുടെ കച്ചവടത്തിെൻറ ആസ്ഥാനമായ പേരാമ്പ്രയിലേക്ക് ആരും വരാത്ത അവസ്ഥയാണ്. എല്ലാതരം കച്ചവടത്തിനും വൻ ഇടിവാണ് സംഭവിച്ചത്. ബസ്സുകളിൽ യാത്രക്കാർ വളരെ കുറവായതുകൊണ്ട് ചില ബസ്സുകൾ ട്രിപ്പ് വെട്ടിച്ചുരുക്കുന്നുണ്ട്. ഇപ്പോൾ മരിച്ച എട്ടു പേർക്കല്ലാതെ വേറെ ആർക്കും പേരാമ്പ്ര ഭാഗത്ത് നിപ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ആശങ്കപ്പെടേണ്ടെന്നാണ് ആരോഗ്യ വകുപ്പധികൃതർ പറയുന്നത്. എന്നാൽ നാട്ടുകാരുടെ ആശങ്ക പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല.
നിപ: പേരാമ്പ്രയിലെ കലക്ഷന്‍ ഏജൻറുമാര്‍ ഭീതിയില്‍
പേരാമ്പ്ര : പേരാമ്പ്രയിലും പരിസരങ്ങളിലും നിപാ വൈറസ് ബാധ മൂലം മരണങ്ങള്‍ സംഭവിച്ച സാഹചര്യത്തില്‍ നിത്യേന ജനങ്ങളെ സമീപിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ കലക്ഷന്‍ ഏജൻറുമാര്‍ ഭീതിയില്‍. ബാങ്കുകള്‍, ചിട്ടി സ്ഥാപനങ്ങള്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, നിത്യഅടവിന് സാധനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജിവനക്കാരാണ് വൈറസ്ഭീതിയില്‍ കഴിയുന്നത്. നിത്യവും മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍, ഓഫീസുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചെന്ന് കലക്ഷന്‍ എടുക്കണം. പേരാമ്പ്രയില്‍ നിന്ന് വരുന്നതാണെന്നതിനാല്‍ ആളുകള്‍ തങ്ങളെ ഭീതിയോടെയാണ് കാണുന്നതെന്നും ഏജൻറുമാര്‍ പറയുന്നു. ഇത്തരം ഏജൻറുമാരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. രോഗഭീതിയുള്ളതിനാല്‍ ജോലിക്ക് പോവുന്നതിന് വീട്ടകാര്‍ക്ക് താല്പര്യമില്ലെങ്കിലും സ്ഥാപനമേധാവികള്‍ അവധി നല്‍കുന്നുമില്ല. ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിന് പരീക്ഷകളും മറ്റും മാറ്റിവെക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ പലവിധ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ട ഇവര്‍ക്കും അവധികൊടുത്ത് ഭീതിയകറ്റമെന്നാണ് ഇവരുടെ ആവശ്യം.
സംരക്ഷിക്കാൻ അനുമതി വാങ്ങിയ ഗ്രാമം വവ്വാലുകളെ തുരത്തുന്നു
തൊടുപുഴ: നിപ ഭീഷണിയെ തുടര്‍ന്ന് നാട്ടുകാർ വവ്വാലുകളെ തുരത്തുന്നു. കുടയത്തൂര്‍ പഞ്ചായത്തിലെ ഏഴാംമൈല്‍ നിവാസികളാണ് നിപ രോഗബാധ സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന് നിരവധി മരങ്ങളിൽ രാപാർക്കുന്ന വവ്വാലുകളെ തുരത്താനിറങ്ങിയിരിക്കുന്നത്. ഒരു കാലത്ത് വവ്വാലുകളെ സംരക്ഷിക്കാന്‍ വവ്വാല്‍ സംരക്ഷണ സമിതി തന്നെ രൂപവത്കരിച്ച് സര്‍ക്കാറില്‍നിന്ന് പ്രത്യേക അനുമതിയും വാങ്ങിയവരാണ് ഇപ്പോള്‍ ഇവയെ തുരത്താന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. കാരണം രോഗഭീതി തന്നെ. ഒപ്പം വവ്വാലുകള്‍ മൂലമുണ്ടാവുന്ന ബുദ്ധിമുട്ടുകളുമേറെ. കുടിവെള്ളത്തിലും വീടുകളുടെ ഭിത്തികളിലും പുരയിടത്തിലുമെല്ലാം വവ്വാലുകളൂടെ കൂട്ടമായുള്ള സാന്നിധ്യമുണ്ട്. പടക്കം പൊട്ടിച്ചും വവ്വാലുകള്‍ കൂട്ടമായുള്ള മരങ്ങള്‍ക്കു ചുവട്ടില്‍ പുകയിട്ടുമെല്ലാം തുരത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
കോട്ടയത്തുള്ളവർക്ക് നിപ വൈറസ് ബാധിച്ചിട്ടില്ലെന്ന്
ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ വൈറസ് ബാധ സംശയിച്ച് മൂന്നുപേർ ചികിത്സ തേടിയെത്തിയതിനെ തുടർന്ന് വ്യാഴാഴ്ച ആശുപത്രി സൂപ്രണ്ടിെൻറ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളുടെ അടിയന്തര യോഗം ചേർന്ന് രോഗവിവരം ചർച്ച ചെയ്തു. മെഡിസിൻ, പകർച്ചവ്യാധി, ഹൃദ്രോഗവിഭാഗം, ന്യൂറോ മെസിസിൻ, ന്യൂറോ സർജറി തുടങ്ങി പ്രധാനപ്പെട്ട മുഴുവൻ വിഭാഗങ്ങളുടെയും മേധാവികളും മുതിർന്ന ഡോക്ടർമാരും യോഗത്തിൽ പങ്കെടുത്തു. കോട്ടയത്ത് ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് നിപ വൈറസ് ബാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. ആർക്കെങ്കിലും രോഗബാധ ഉണ്ടായാൽ, ഇപ്പോൾ ചികിത്സക്ക് നൽകുന്ന റാബറി ഗുളികകൾ നൽകും. ഇത് കഴിച്ചാൽ വൃക്ക അടക്കം പല അവയവങ്ങൾക്കും ദോഷകരമാണെന്നതിനാൽ രോഗം കടുത്ത രീതിയിൽ ബാധിച്ചെങ്കിൽ മാത്രമേ തൽക്കാല ആശ്വാസമെന്ന നിലയിൽ ഈ ഗുളിക നൽകൂ.
അതേസമയം, കോഴിക്കോട് സ്വദേശിയും കൂത്താട്ടുകുളം എൻജിനീയറിങ് കോളജ് വിദ്യാർഥിയുമായ നിഥിെന (21) നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ബന്ധുക്കളുടെ തീരുമാനം ഡോക്ടർമാർ അനുവദിച്ചില്ല.
നിപ: മുന്നറിയിപ്പുമായി ഒഡിഷയും
ഭുവനേശ്വർ: കേരളത്തിൽ നിപ വൈറസ് ബാധയേറ്റുള്ള മരണത്തിെൻറ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഒഡിഷ സർക്കാർ. അഞ്ച് മെഡിക്കൽ േകാളജുകൾക്കും 30 ജില്ല ആസ്ഥാന ആശുപത്രികൾക്കുമാണ് ജാഗ്രത മുന്നറിയിപ്പ് നൽകിയത്. ചികിത്സ പരിമിതമാണെന്നും അതിനാൽതന്നെ മാരകമായ വൈറസിനെതിരെ മുൻകരുതൽ നടപടിയാണ് വേണ്ടതെന്നും ആരോഗ്യവിഭാഗം ഡയറക്ടർ ബ്രജ കിഷോർ ബ്രഹ്മ മെഡിക്കൽ അധികൃതർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിെൻറ ഏതെങ്കിലും ഭാഗത്ത് ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും കരുതൽ നടപടികൾ കൈക്കൊള്ളാൻ ആശുപത്രികളോട് ബ്രഹ്മ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച പ്രാർഥനക്ക് ആഹ്വാനം
കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നടത്തുന്ന അടിയന്തര പ്രതിരോധ പ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും നൽകാൻ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ആഹ്വാനം ചെയ്തു. മരണപ്പെട്ടവർക്കായി അമീർ പ്രാർഥിക്കുകയും കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. പനിബാധിത പ്രദേശത്ത് ദുരിതാശ്വാസം പോലും അവതാളത്തിലാക്കും വിധം ആളുകൾക്കിടയിൽ ഭയാശങ്കയുണ്ട്. ഈ സാഹചര്യത്തിൽ പ്രദേശത്തും ആശുപത്രികളിലും സേവനനിരതരായവരെ സഹായിക്കാനും രോഗപ്രതിരോധത്തിനും ആരോഗ്യ സുരക്ഷക്കുമുള്ള നിർദേശങ്ങൾ നടപ്പാക്കാനും ശ്രദ്ധിക്കണം. വിപത്തിൽനിന്നു മുക്തിതേടി വെള്ളിയാഴ്ച പള്ളികളിൽ പ്രത്യേക പ്രാർഥനക്കും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
