വീരസ്മരണയിൽ പല്ലശ്ശനയിലെ ഓണത്തല്ലും അവിട്ടത്തല്ലും
text_fieldsതിരുവോണ ദിവസം വിവിധ സമുദായങ്ങൾ നടന്ന ഓണത്തല്ല് (ഫയൽ ചിത്രം)
കൊടുവായൂർ: വീരസ്മരണകൾ ഉണർത്തുന്ന പല്ലശ്ശനയിലെ ഓണത്തല്ലും അവിട്ടത്തല്ലും ഇന്നും പ്രസിദ്ധം. നൂറ്റാണ്ടുകൾക്കുമുമ്പ് പല്ലശ്ശനയിൽ നടന്ന പടയോട്ടത്തിന്റെയും പോർവിളിയുടെയും സ്മരണകൾ പുതുക്കിയാണ് ഓണത്തല്ലും അവിട്ടത്തല്ലും ദേശവാസികൾ നടത്തുന്നത്. ഇതിനുള്ള തയാറെടുപ്പുകൾ ചിങ്ങം രണ്ടാം വാരം മുതൽക്ക് ആരംഭിക്കും.
നാടുവാണിരുന്ന സാമൂതിരിരാജാവിന്റെ സഹായികളായ ഇടപ്രഭുക്കന്മാരായിരുന്നു കുറൂർ നമ്പിടിയും കുതിരവട്ടത്തു നായരും. ഇവരിൽ പല്ലശ്ശനവാസികളുടെ പ്രിയപ്പെട്ട ഭരണാധികാരിയായിരുന്ന കുറൂർ നമ്പിടിയെ കുതിരവട്ടത്തുനായർ യുദ്ധത്തിൽ ചതിച്ചുകൊന്നുവെന്നും ഇതിൽ രോഷാകുലരായ ദേശവാസികൾ കുതിരവട്ടത്തുനായർക്കെതിരേ യുദ്ധം ചെയ്തെന്നുമാണ് വിശ്വാസം. ഇതിന്റെ ഓർമ പുതുക്കലായാണ് ഓണത്തല്ലും അവിട്ടത്തല്ലും നടത്തുന്നത്.
അവിട്ട ദിനത്തിൽ നായർ സമുദായങ്ങൾ നടത്തുന്ന അവിട്ടത്തല്ല്
(ഫയൽ ചിത്രം)
തിരുവോണ ദിവസം വിവിധ സമുദായാംഗങ്ങൾ ഓണത്തല്ലും അവിട്ടം ദിവസം നായർ സമുദായ ദേശവാസികൾ അവിട്ടത്തല്ലും നടത്തും. അവിട്ടത്തല്ലിനുശേഷം അതാതു ദേശത്തെ ക്ഷേത്രങ്ങളിൽ പ്രദക്ഷിണം നടത്തി ധൂയ്... ധൂയ്... എന്ന ആർപ്പുവിളികളോടെ നിരയോട്ടവും ചാട്ടം കഴിഞ്ഞ് ക്ഷേത്രക്കുളത്തിൽ നീരാടി അടുത്ത ഓണത്തല്ലിനു കാണാമെന്ന് ഉപചാരം ചൊല്ലിയാണ് ദേശവാസികൾ പിരിയുന്നത്. ഇതെല്ലാം കാണാനും പങ്കാളികളാകാനുമായി സമീപ ജില്ലകളിൽനിന്നും തമിഴ്നാട്ടിൽ നിന്നുമെല്ലാം സ്ത്രീകളും യുവാക്കളും എത്താറുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.