ഒന്‍പത് ജില്ലകളിലെ തീരമേഖലയില്‍ കനത്ത തിരമാലക്ക് സാധ്യത
text_fieldsതിരുവനന്തപുരം: ഒന്‍പത് ജില്ലകളിലെ തീരമേഖലയില്‍ ഡിസംബര്‍ രണ്ടിന് കനത്ത തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, കൊച്ചി, ആലപ്പുഴ, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ പുലര്‍ച്ചെ 5.30ഓടെയും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രാവിലെ 11.30ഓടെയും വലിയ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. 2.6 മീറ്റര്‍ മുതല്‍ 5.4 മീറ്റര്‍ വരെ തിരമാലയുയുരും. ഡിസംബര്‍ മൂന്നു വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ലക്ഷദ്വീപ്, തെക്കന്‍ തമിഴ്‌നാട് എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാവുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ മഴയുണ്ടാവും. 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.പ്രകൃതിക്ഷോഭത്തെ തുടർന്ന് സംസ്ഥാനത്ത് 29 ദുരിതാശ്വാസ ക്യാമ്പുകള്‍ വിവിധയിടങ്ങളിലായി ആരംഭിച്ചിട്ടുണ്ട്. 491 കുടുംബങ്ങളിലെ 2755 പേരെയാണ് ക്യാമ്പുകളില്‍ താമസിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം 18, കൊല്ലം അഞ്ച്, ആലപ്പുഴ രണ്ട്, എറണാകുളം മൂന്ന്, തൃശൂര്‍ ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകള്‍. ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
ദുരന്തത്തെ നേരിടാന്‍ ആശുപത്രികളില്‍ എല്ലാ സജ്ജീകരണവുമൊരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികളേയും ഉള്‍ക്കൊള്ളിച്ച് ഒറ്റക്കെട്ടായി ഈ ദുരന്തത്തെ സര്‍ക്കാര്‍ നേരിടും. ഐ.എം.എ.യുടെ സേവനവും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
