ഒാഖി: നാല് മൃതദേഹം കൂടി കണ്ടെത്തി
text_fieldsകൊച്ചി/തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിൽ മരിച്ച നാലു മൃതദേഹങ്ങൾകൂടി വ്യാഴാഴ്ച കേരളതീരത്തുനിന്ന് കണ്ടെത്തി. ഒരെണ്ണം കായംകുളം അഴീക്കൽനിന്നും രണ്ടെണ്ണം ആലപ്പുഴക്കും കൊച്ചിക്കുമിടയിലുമാണ് കണ്ടെത്തിയത്. ഇവ തിരിച്ചറിഞ്ഞിട്ടില്ല. തൃശൂർ ചേറ്റുവ ആഴക്കടലിൽ നിന്ന് മറ്റൊരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിലാണ്.
ഇതോടെ 37 പേരുടെ മൃതദേഹം കണ്ടെടുത്തതായാണ് ഒൗദ്യോഗിക കണക്ക്. ഇതിൽ 17 പേരെ തിരിച്ചറിയാനുണ്ട്. 15 മത്സ്യത്തൊഴിലാളികളെ കോഴിക്കോട് പുറംകടലില്‍നിന്ന് രക്ഷപ്പെടുത്തി. അവരെ ലക്ഷദ്വീപിലെ കവരത്തിയില്‍ എത്തിച്ചു.
അതിനിടെ, 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ് വീശാനിടയുള്ളതിനാൽ ഞായറാഴ്ചവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കേരളം, തമിഴ്നാട് തീരങ്ങളിൽനിന്ന് മത്സ്യബന്ധനത്തിന് പോയി കാറ്റിലകപ്പെട്ട 352 തൊഴിലാളികൾ സുരക്ഷിതരാണെന്ന് കവരത്തിയിലെ ദുരന്തനിവാരണകേന്ദ്രം അധികൃതർ അറിയിച്ചു. ദ്വീപുകളിലെ വിവിധ ക്യാമ്പുകളിലായാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.
33 മത്സ്യബന്ധന ബോട്ടുകളാണ് തീരമണഞ്ഞത്. ശീതീകരണ സംവിധാനങ്ങൾ തകരാറിലായതിനെ തുടർന്ന് ബോട്ടുകളിലെ മത്സ്യങ്ങളെല്ലാം ചീഞ്ഞു. ലക്ഷങ്ങളുടെ മത്സ്യങ്ങളാണ് ഉപയോഗശൂന്യമായത്.
തിരിച്ചെത്തേണ്ടവരെക്കുറിച്ചുള്ള കണക്കിൽ തർക്കം തുടരുകയാണ്. ഇനി 97 പേരേ മടങ്ങിയെത്താനുള്ളൂവെന്ന് സര്‍ക്കാര്‍ ആവർത്തിക്കുേമ്പാൾ തിരുവനന്തപുരത്തുനിന്ന് മാത്രം 201 പേർ മടങ്ങിയെത്താനുണ്ടെന്ന നിലപാടിൽ ലത്തീൻ കത്തോലിക്കസഭ ഉറച്ചുനിൽക്കുന്നു. മത്സ്യത്തൊഴിലാളികൾക്ക് നൽകിയ സൗജന്യറേഷെൻറ ഗുണനിലവാരം സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ മന്ത്രി പി. തിലോത്തമൻ വിഴിഞ്ഞത്തെ റേഷൻകടകളിൽ മിന്നൽ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.