ഒ.സി, കെ.കെ, ആർ.സി, ഐ.കെ; സി.എം.ആർ.എൽ സംഭാവന പട്ടികയിൽ യു.ഡി.എഫ് നേതാക്കളും
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ യു.ഡി.എഫ് നേതാക്കളും. വീണ വിജയന്റെ പണമിടപാട് പരാമർശിക്കുന്ന ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിൽ പിണറായി വിജയന്റെ പേരിനൊപ്പം ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഇബ്രാഹീം കുഞ്ഞ് എന്നിവരുടെ പേരുകളുമുണ്ട്. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെൽ ലിമിറ്റഡിൽ (സി.എം.ആർ.എൽ) നിന്ന് ഇവർ പണം കൈപ്പറ്റിയെന്നാണ് പരാമർശം. എത്ര തുക കൈപ്പറ്റിയെന്ന് ഉത്തരവിലില്ല. എന്നാൽ, വീണ വിജയന് ആകെ 1.72 കോടിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വന്തം നേതാക്കളുടെ പേരുവന്നതോടെ, വിവാദത്തിൽ പിൻവലിയുകയാണ് യു.ഡി.എഫ്. ബുധനാഴ്ച രാവിലെ മാത്യു കുഴൽനാടൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചെങ്കിലും പഠിച്ച് പ്രതികരിക്കാമെന്നാണ് വൈകീട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്. സാധാരണ നിലയിൽ മുഖ്യമന്ത്രിക്കെതിരായ ആക്ഷേപത്തിൽ പ്രതിപക്ഷം ആഞ്ഞടിക്കേണ്ടതാണ്. എന്നാൽ, വ്യാഴാഴ്ച നിയമസഭയിൽ ഈ വിഷയത്തിൽ അടിയന്തര പ്രമേയമുണ്ടാകില്ലെന്നാണ് വിവരം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിലേക്ക് പോകവെ, ഉമ്മൻ ചാണ്ടിയുൾപ്പെട്ട പണമിടപാട് ആരോപണം ചർച്ചയാകുന്നത് കോൺഗ്രസ് ഭയക്കുന്നു. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട വലിയ വെളിപ്പെടുത്തൽ സംബന്ധിച്ച് സി.പി.എമ്മും പ്രതികരിച്ചിട്ടില്ല.
2019 ജനുവരി 25ന് സി.എം.ആർ.എൽ ഓഫിസിലും കമ്പനിയുടെ ചീഫ് ഫിനാൻസ് ഓഫിസർ (സി.എഫ്.ഒ) കെ.എസ്. സുരേഷ്കുമാറിന്റെ കൊച്ചി നോർത്ത് പരവൂറിലെ വീട്ടിലും ആദായനികുതി റെയഡ് നടന്നു.
വീട്ടിലെ കിടപ്പുമുറിയിൽ സ്യൂട്ട്കേസിൽ സൂക്ഷിച്ച നിലയിൽ 150ഓളം രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതിലെ ചില രേഖകളിൽ ഒ.സി, കെ.കെ, ആർ.സി, ഐ.കെ,എ.ജി, പി.വി എന്നിങ്ങനെ ചുരുക്കപ്പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
കെ.എസ്. സുരേഷ് കുമാറിനെ ആദായനികുതി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ ചുരുക്കപ്പേർ ആരൊക്കെയാണ് എന്ന ചോദ്യത്തിന് നൽകിയ മറുപടി ഇതാണ്. കെ.കെ- കുഞ്ഞാലിക്കുട്ടി, എ.ഗോവിന്ദൻ - എ. ഗോവിന്ദൻ, ഒ.സി- ഉമ്മൻ ചാണ്ടി, പി.വി- പിണറായി വിജയൻ, ഐ.കെ - ഇബ്രാഹീംകുഞ്ഞ്, ആർ.സി- രമേശ് ചെന്നിത്തല എന്നിങ്ങനെയാണ്.
ഇവരുൾപ്പെടെ രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ, അമ്പലങ്ങൾ, ട്രേഡ് യൂനിയൻ നേതാക്കൾ എന്നിവർക്കായി പല ഘട്ടങ്ങളായി വൻതുകൾ നൽകിയിട്ടുണ്ട്. സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ നിർദേശപ്രകാരമാണ് പണം നൽകിയത്. തുക പണമായി ബന്ധപ്പെട്ടവർക്ക് എത്തിച്ചുനൽകുകയായിരുന്നു. ചിലപ്പോൾ അവരുടെ പ്രതിനിധികൾ കമ്പനി ഓഫിസിലെത്തി കൈപ്പറ്റുകയും ചെയ്തു.
കരിമണൽ ഖനനവുമായി ബന്ധപ്പെട്ട കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാതിരിക്കാനാണ് പണം നൽകിയതെന്നാണ് കെ.എസ്. സുരേഷ്കുമാർ ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിൽ മൊഴി നൽകിയതെന്നും ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.