പാർട്ടി വിട്ടയാളും പാർട്ടി നേതാവും ഒരേ ഇരിപ്പിടത്തിൽ; കൗതുകമായി സത്യപ്രതിജ്ഞ
text_fieldsകുമളി പഞ്ചായത്തിൽ വിജയിച്ച അനസും
ഷാജിമോനും
കുമളി: പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വാശിയേറിയ മത്സരത്തിനിടെ സി.പി.എം വിട്ട് മുസ് ലിം ലീഗ് സ്ഥാനാർഥിയായ ആളും കടുത്ത പോരാട്ടത്തിനായി പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് മത്സരത്തിനിറങ്ങിയ ആളും വിജയിച്ച് പഞ്ചായത്തിലെ ഒരേ ഇരിപ്പിടത്തിൽ എത്തിയത് കൗതുകമായി.
കുമളി ഗ്രാമപഞ്ചായത്ത് കുളത്തുപ്പാലം വാർഡിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന അനസ് മുമ്പുഴിയിലും കൊല്ലം പട്ടടവാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ച ഷാജിമോൻ ശ്രീധരൻ നായരുമാണ് ഇവർ.തെരഞ്ഞെടുപ്പിന്‍റെ ഘട്ടത്തിലാണ് സി.പി.എം വിട്ട് അനസ് മുമ്പുഴുയിൽ മുസ് ലിം ലീഗിൽ ചേർന്നത്.കുമളി ടൗണിന്‍റെ പ്രധാന ഭാഗങ്ങൾ ചേരുന്ന കുളത്തുപ്പാലം വാർഡിൽ അനസ് യു.ഡി.എഫ് സ്ഥാനാർഥിയായത് ഇടതിന് വലിയ തിരിച്ചടിയായിരുന്നു.
ഇതോടൊപ്പം മറ്റൊരു സി.പി.എം പ്രമുഖൻ പാർട്ടി വിട്ട് കൊല്ലം പട്ടടയിൽ യു.ഡി.എഫ് സ്ഥാനാർഥിയായതോടെ സി.പി.എം ലോക്കൽ സെക്രട്ടറി സ്ഥാനം മറ്റൊരാൾക്ക് കൈമാറി ഷാജി മത്സരരംഗത്തെത്തുകയായിരുന്നു.
ഷാജിയും അനസും വിജയിച്ച് ഞായറാഴ്ച സത്യപ്രതിഞ്ജക്ക് ശേഷം ആദ്യ കമ്മറ്റി യോഗത്തിന് പഞ്ചായത്ത് ഹാളിൽ എത്തി. ഒരുമിച്ചുള്ള ഇരിപ്പ് കാഴ്ചക്കാരിൽ കൗതുകം പടർത്തിയെങ്കിലും ഇരുവരും ഗൗരവത്തിലായിരുന്നു.22 അംഗ കുമളി പഞ്ചായത്തിൽ 19 പേരാണ് യു.ഡി.എഫിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

