ആവേശമായി രേഷ്മ: കൊറോണയെ തോല്പിക്കാന് ഞാന്‍ വീണ്ടുമെത്തും
text_fieldsകോട്ടയം: കോവിഡ് 19 രോഗം ഭേദമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽനിന്ന് മടങ്ങുന്ന നഴ്സ് രേഷ്മ മോഹന്‍ദാസ് പറയുന്നത് താൻ കൊറോണയെ തോൽപിക്കാൻ വാർഡിലേക്ക് തന്നെ മടങ്ങി എത്തുമെന്നാണ്. ‘14 ദിവസത്തെ വീട്ടിലെ നിരീക്ഷണത്തിന് ശേഷം കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യാന്‍ തയാറാണ്. നമ്മുടെ ആശുപത്രികളില്‍ കൊറോണ ചികിത്സക്ക് എല്ലാ സൗകര്യങ്ങളുമുണ്ട്. ഒരുപാട് ജീവനക്കാര്‍ സന്നദ്ധതയോടെ ജോലി ചെയ്യുന്നു. അതിനാല്‍ തന്നെ ആശങ്കകള്‍ ഇല്ലാതെ ഡ്യൂട്ടിയെടുക്കണം. കേരളം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യും’-രേഷ്മയുടെ വാക്കുകളിൽ തെളിയുന്നത് ആത്മവിശ്വാസം.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ വയോദമ്പതികളെ ശ്രുശ്രൂഷിച്ചത് രേഷ്മയായിരുന്നു. മാര്‍ച്ച് 12 മുതല്‍ 22 വരെയായിരുന്നു രേഷ്മക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടായിരുന്നത്.
ശാരീരിക അവശതകളോടൊപ്പം കൊറോണ വൈറസ് കാരണമുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്ന വയോ ദമ്പതികളെ വളരെ അടുത്ത് ശുശ്രൂഷിക്കേണ്ടി വന്നു. സ്വന്തം മാതാപിതാക്കളെപ്പോലെയാണ് രേഷ്മ അവരെ പരിചരിച്ചത്. ഡ്യൂട്ടി ടേണ്‍ അവസാനിച്ചശേഷം രേഷ്മക്ക് മാര്‍ച്ച് 23ന് ചെറിയ പനി ഉണ്ടായി. ഉടന്‍ തന്നെ പനി ക്ലിനിക്കല്‍ കാണിച്ചു.
കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ സാമ്പിെളടുത്ത് പരിശോധനക്ക് അയക്കുകയും കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മാര്‍ച്ച് 24നാണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ തലവേദനയും ശരീരവേദനയുമൊഴിച്ചാല്‍ മറ്റൊരു ബുദ്ധിമുട്ടും ഈ നാളുകളില്‍ ഉണ്ടായില്ല. കൊറോണ സ്ഥിരീകരിച്ചപ്പോള്‍ ആദ്യം ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ആശുപത്രിയിലെ സഹപ്രവര്‍ത്തകരും വലിയ പിന്തുണയാണ് നല്‍കിയതെന്ന് രേഷ്മ പറഞ്ഞു. എറണാകുളം തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് രേഷ്മ. ഭര്‍ത്താവ് ഉണ്ണികൃഷ്ണന് എൻജിനീയറാണ്. ഭര്‍ത്താവിെൻറ അമ്മയും വീട്ടിലുണ്ട്.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, സൂപ്രണ്ട് ടി.കെ. ജയകുമാര്‍, ഡെ. സൂപ്രണ്ട് ഡോ. രാജേഷ്, ആര്.എം.ഒ. ഡോ. ആര്.പി. രഞ്ജന്‍, എ.ആര്.എം.ഒ. ഡോ. ലിജോ, നഴ്സിങ് ഓഫിസര്‍ ഇന്ദിര എന്നിവരുടെ ഏകോപനത്തില്‍ ഡോ. സജിത്കുമാര്‍, ഡോ. ഹരികൃഷ്ണന്, ഡോ. അനുരാജ് തുടങ്ങിയ ഏഴംഗ ഡോക്ടര്‍ സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.