അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ; തട്ടിപ്പ് മറ്റ് ഉദ്യോഗസ്ഥരുടെ ഐ.ഡിയും പാസ്വേർഡും ഉപയോഗിച്ച്
text_fieldsകോഴിക്കോട്: അറസ്റ്റിലായ കോർപറേഷൻ ഉദ്യോഗസ്ഥരിൽ രണ്ടു പേരും മറ്റ് ഉദ്യോഗസ്ഥരുടെ ലോഗിൻ ഐ.ഡിയും പാസ്വേർഡും അനധികൃതമായി ഉപയോഗിച്ചാണ് കെട്ടിടങ്ങൾക്ക് നമ്പർ കൊടുത്തതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. കോർപറേഷന്റെ കോഴിക്കോട് മുഖ്യ ഓഫിസിൽനിന്നു തന്നെയാണ് പ്രതികൾ ക്രമക്കേട് നടത്തിയത്.
കരിക്കാംകുളത്തെ മർകസുൽ ഇമാം അഹമ്മദിയയുടെ കെട്ടിടത്തിന് അനധികൃതമായി നമ്പർ നൽകിയ 2021 ഡിസംബർ, 2022 ജനുവരി കാലത്ത് റവന്യൂ സൂപ്രണ്ടായിരുന്ന ഷാജുവിന്റെയും അന്നത്തെ ഡെപ്യൂട്ടി സെക്രട്ടറി അച്യുതന്റെയും ലോഗിൻ ഐ.ഡിയും പാസ്വേഡുമാണ് പ്രതികൾ അനധികൃതമായി ഉപയോഗിച്ചത്. ഷാജു ഇപ്പോൾ നോൺടാക്സ് വിഭാഗത്തിലാണ്. അച്യുതൻ വിരമിച്ചു. പ്രതികൾ തന്നെ ഡിജിറ്റൽ ഒപ്പിട്ടശേഷം നമ്പർ നൽകുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ലോഗിൻ ഐ.ഡിയും പാസ്വേഡും അറസ്റ്റിലായവർ ഉപയോഗിക്കുന്നത് സാധാരണയാണെന്നും കണ്ടെത്തി.
നമ്പർ നൽകിയത് മുകൾനിലയിലെ അനധികൃത നിർമാണത്തിന്
കരിക്കാംകുളം മർകസുൽ ഇമാം അഹമ്മദിയ കെട്ടിടത്തിന്റെ രണ്ടാം നിലക്ക് നമ്പർ കൊടുത്തതാണ് അനധികൃതമെന്ന് പൊലീസ് കണ്ടെത്തിയത്. ഗ്രൗണ്ട് ഫ്ലോറിനും ഒന്നാം നിലക്കും നിയമാനുസൃതം അംഗീകാരം കിട്ടിയിരുന്നു. രണ്ടാം നിലയിലെ നിയമവിരുദ്ധ നിർമാണത്തിന് നമ്പർ കിട്ടാൻ അറസ്റ്റിലായ മൂന്നാം പ്രതിയായ കെട്ടിട ഉടമയിൽനിന്ന് നാലു ലക്ഷം രൂപ പ്രതികൾ, ഇടനിലക്കാർ മുഖേന കൈപ്പറ്റിയതായാണ് കേസ്.
അഞ്ച് കെട്ടിടങ്ങളുടെ ഉടമകളെ കണ്ടെത്താൻ അന്വേഷണം
കോർപറേഷൻ സെക്രട്ടറിയുടെ പരാതിയിൽ പറയുന്ന മറ്റ് അഞ്ച് കെട്ടിടങ്ങളുടെ വിവരങ്ങളാണ് ഇനി പൊലീസ് ശേഖരിക്കുന്നത്. ഉടമകളെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ ഉദ്യോഗസ്ഥരടക്കമുള്ളവർ പിടിയിലാവുമെന്നാണ് സൂചന.
അഞ്ച് ദിവസത്തിനകം ആദ്യ അറസ്റ്റ്
അനധികൃത നമ്പർ കേസ് അസി.പൊലീസ് കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആദ്യ കേസിൽ പ്രതികളെ കണ്ടെത്തിയത് അഞ്ച് ദിവസത്തിനകം. കഴിഞ്ഞ ബുധനാഴ്ചയാണ് കേസന്വേഷണം തുടങ്ങിയത്. ഫറോക്ക് എസ്.ഐ മുരളി, എ.എസ്.ഐ ജലീൽ, സീനിയർ സി.പി.ഒമാരായ സുധീഷ് കുമാർ, ബിജു, സി.പി.ഒ മുഹമ്മദ് റജീഷ്, പന്തീരാങ്കാവ് സി.ഐ ബൈജു ജോസ്, ബേപ്പൂർ സ്റ്റേഷനിലെ കമ്പ്യൂട്ടർ വിദഗ്ധൻ ലിനീഷ്, മാറാട് സ്റ്റേഷനിലെ കമ്പ്യൂട്ടർ വിദഗ്ധൻ ശ്യാംജിത്, സൈബർ സെല്ലിലെ ബിജിത്, ഫെബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കോർപറേഷൻ പ്രാഥമിക അന്വേഷണ റിപ്പോർട്ട് നാളെ കൗൺസിലിൽ
തദ്ദേശ വകുപ്പ് അന്വേഷണത്തിന് സമാന്തരമായി നടക്കുന്ന കോർപറേഷൻ ആഭ്യന്തര അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ചൊവ്വാഴ്ച ചേരുന്ന നഗരസഭ കൗൺസിലിന്റെ പരിഗണനക്ക് വന്നേക്കും. കൗൺസിൽ യോഗത്തിൽ നാല് ജീവനക്കാരുടെ സസ്പെൻഷൻ അടക്കമുള്ള കാര്യങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് പരിഗണിക്കുമെന്ന മേയറുടെ ഉറപ്പിൽ തിങ്കളാഴ്ച മുതൽ ജീവനക്കാർ നടത്താനിരുന്ന അനിശ്ചിതകാല ധർണ ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു. കൗൺസിൽ യോഗത്തിൽ അനുകൂല തീരുമാനമില്ലെങ്കിലാണ് ബുധനാഴ്ച സമരം ശക്തമാക്കുക.
തദ്ദേശവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന്
തദ്ദേശവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച വൈകീട്ട് തദ്ദേശവകുപ്പ് (നഗരകാര്യം) ഡയറക്ടർക്ക് കൈമാറും. ഉത്തരമേഖല ജോയന്റ് ഡയറക്ടര് ഡി. സാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 21 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.