സമദൂരം തന്നെ; കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിശ്വാസ സംരക്ഷണത്തിന് ഒന്നും ചെയ്തില്ലെന്ന് എൻ.എസ്.എസ്
text_fieldsചങ്ങനാശ്ശേരി: വിശ്വാസ സംരക്ഷണത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഒന്നും ചെയ്തില്ലെന്ന് വിമർശനമുയർത്തിയും തെരഞ്ഞെടുപ്പിൽ സമദൂരം പ്രഖ്യാപിച്ചും എൻ.എസ്.എസ്. സംഘടനയുടെ മുഖപത്രമായ സർവിസിെൻറ പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിലാണ് എൻ.എസ്.എസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
മുഖപ്രസംഗം ഇങ്ങനെ: അധികാരം കൈയിലിരുന്ന സംസ്ഥാന സർക്കാറോ കേന്ദ്ര സർക്കാറോ ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും നിലനിൽക്കണമെന്ന വിശ്വാസികളുടെ മൗലികാവകാശത്തെ സംരക്ഷിക്കാനാവശ്യമായ ഒരു നിയമ നടപടിയും സ്വീകരിക്കാന്‍ തയാറായിെല്ലന്ന കാര്യം പറയാതെ വയ്യ. ഇപ്പോള്‍ സംസ്ഥാനത്തെ മുന്നണികളെല്ലാം പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ ശബരിമലയും വിശ്വാസസംരക്ഷണവും ഒരു വിഷയമാക്കിയെടുത്തിരിക്കുകയാണ്. ഈ വരുന്ന പാര്‍ലമെൻറ് െതരഞ്ഞെടുപ്പിലും എന്‍.എസ്.എസ് സമദൂര നിലപാട് തന്നെയാണ് തുടരുന്നത്.
സംസ്ഥാന സർക്കാറോ കേന്ദ്ര സർക്കാറോ വിശ്വാസികളുടെ മൗലികാവകാശം സംരക്ഷിക്കാൻ ഒരു നടപടിയും സ്വീകരിക്കാൻ തയാറാകാതിരുന്നപ്പോൾ കോടതി മാത്രമായിരുന്നു വിശ്വാസികൾക്ക് അഭയമായി മാറിയത്. രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായാണ് ബി.ജെ.പിയും കോൺഗ്രസും ശബരിമല വിഷയത്തെ കണ്ടത്. ബി.ജെ.പി നിയമനടപടികളിൽ ശ്രദ്ധിക്കാതെ പ്രക്ഷോഭങ്ങളിലൂടെ യുവതി പ്രവേശനം തടയാൻ ശ്രമിച്ചപ്പോൾ യു.ഡി.എഫ് പ്രതിഷേധങ്ങളും നിയമനടപടികളും സംഘടിപ്പിച്ചു.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ വിശ്വാസവും ആചാരനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ രാഷ്ട്രീയത്തിന് അതീതമായ നിലപാടാണ് എൻ.എസ്.എസ് സ്വീകരിച്ചത്. എന്നാൽ, വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാനുള്ള ഏകപക്ഷീയ നടപടികളാണ് സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായത്. സംസ്ഥാന സർക്കാർ അധികാരവും ഖജനാവും ഉപയോഗിച്ച് എല്ലാ കുത്സിതമാര്‍ഗങ്ങളും സ്വീകരിച്ചെങ്കിലും വിശ്വാസികളെ കീഴടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ശബരിമലയുടെ പേരില്‍ വോട്ടുപിടിക്കാന്‍ ആര്‍ക്കാണ് അവകാശമെന്ന് വിശ്വാസികള്‍ തീരുമാനിക്കുമെന്നും എൻ.എസ്.എസ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.