ജനസംഖ്യ രജിസ്റ്റർ പ്രവർത്തനം തടയണം –പ്രകാശ് കാരാട്ട്
text_fieldsകോട്ടയം: പൗരത്വ രജിസ്റ്റർ തയാറാക്കുന്നതിന് ആധാരമാക്കുന്ന ജനസംഖ്യ രജിസ്റ്റർ പ്രവർത്തനം തടയാൻ സംസ്ഥാനങ്ങൾ തയാറാകണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ജമ്മു-കശ്മീർ സംസ്ഥാനത്ത് 370 ാം വകുപ്പ് ഇല്ലാതാക്കുന്നതിലും രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കത്തിലും പൗരത്വനിയമഭേദഗതിയിലുമെല്ലാം സർക്കാർ സ്വീകരിച്ച നിലപാട് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ വൈക്കം വിശ്വെൻറ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് സനിൽ പി. തോമസ് രചിച്ച ‘കനൽ വഴികൾ’, ഗീത ബക്ഷി രചിച്ച ‘ജീവിതം കൊണ്ട് ചരിത്രമെഴുതിയ നേതാവ്’ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്യുകയായിരുന്നു പ്രകാശ് കാരാട്ട്.
പൗരത്വ രജിസ്റ്ററിനെതിരെ 12 സംസ്ഥാനങ്ങൾ നിലപാടെടുത്തിട്ടുണ്ട്. ജനസംഖ്യ രജിസ്റ്റർ പ്രവർത്തനം നിർത്തിവെച്ച് കേരളവും ബംഗാളും എടുത്ത തീരുമാനം മറ്റ് സംസ്ഥാനങ്ങളും പിന്തുടർന്നാൽ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാകുകയും കേന്ദ്രസർക്കാർ പ്രതിരോധത്തിലാവുകയും ചെയ്യും. പൗരത്വ രജിസ്റ്റർ തയാറാക്കലിനുള്ള ചട്ടങ്ങൾ 2003ൽ വാജ്പേയി പ്രധാനമന്ത്രിയും എൽ.കെ. അദ്വാനി ആഭ്യന്തരമന്ത്രിയുമായിരുന്ന കാലത്ത് രൂപവത്കരിച്ചിരുന്നതാണ്. പ്രതിഷേധപരിപാടികളിൽ എല്ലാവിഭാഗം ജനങ്ങളും ഒന്നിക്കണം.
പ്രതിപക്ഷ പാർട്ടികൾ തർക്കങ്ങൾ മാറ്റിവെച്ച് ഒന്നിച്ച് പ്രതിരോധിക്കാൻ തയാറാവണമെന്നും കാരാട്ട് പറഞ്ഞു. എം.എം. ലോറൻസ്, പ്രഫ. സി.ആർ. ഓമനക്കുട്ടൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പഴയ കമ്യൂണിസ്റ്റുകാർ അനുഭവിക്കേണ്ടിവരുന്നതൊെക്കയാണ് തെൻറ ജീവിതത്തിലും ഉണ്ടായതെന്നും പ്രത്യേകമായി താൻ ത്യാഗം ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും വൈക്കം വിശ്വൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.