കെ.പി യോഹന്നാന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്
text_fieldsപത്തനംതിട്ട: ബിലീവേഴ്സ് ചർച്ച് ബിഷപ്പ് കെ.പി യോഹന്നാന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിൽ ഹാജരാക്കണമെന്നാണ് നിർദേശം. വിദേശ പണമിടപാടുകളുടെ വിശദാംശങ്ങള്‍ കൈമാറണമെന്നും നിര്‍ദ്ദേശമുണ്ട്. ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് നടത്തിയിരുന്നു. ബിഷപ്പിന്‍റെ മൊഴിയെടുത്ത ശേഷം നടപടികള്‍ തുടരാനാണ് ആദായ നികുതി വകുപ്പിന്‍റെ തീരുമാനം.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സഭയുടെ പേരിൽ 6000 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായും ഈ തുക വിവിധ ആവശ്യങ്ങൾക്കായി വകമാറ്റി ചെലവഴിച്ചതായും ഐ.ടി കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര വിദേശ സഹായ നിയന്ത്രണ നിയമമായ എഫ്.സി.ആര്‍.എ അട്ടിമറിച്ച് റിയൽ എസ്‌റ്റേറ്റ് മേഖയിലും ആശുപത്രികളുടെ നടത്തിപ്പിനും തുക ചെലവഴിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചില നിർണായക രേഖകളും ഇതുവരെ നടന്ന പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായിട്ടുണ്ട്.
വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായി വകമാറ്റിയെന്നും ആദായ നികുതി വകുപ്പ് പറയുന്നു. സഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളുകൾ, കോളേജുകൾ, ട്രസ്റ്റുകളുടെ ഓഫീസുകൾ എന്നിവിടങ്ങളിലും ബിഷപ്പ് കെ.പി യോഹന്നാന്‍റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.