വിമതവൈദികർക്കെതിരെ നടപടിയുമായി സീറോ മലബാർ സഭ
text_fieldsകൊച്ചി: ഭൂമി വിവാദത്തിലും കന്യാസ്ത്രീ സമരത്തിലും സഭനേതൃത്വത്തിനെതിരെ കടുത്ത നിലപാടുയർത്തിയ വിമതവൈദികർക്കെതിരെ നടപടിയുമായി സീറോ മലബാർ സഭ. സഭചട്ടങ്ങൾ ലംഘിച്ച് ക്രൈസ്തവവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന പേരിൽ സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളിക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി.
സഭക്കുള്ളിൽനിന്ന് പോരാട്ടം നടത്തുമെന്ന് വിമത വൈദികരും സന്യസ്തരും നിലപാട് ആവർത്തിക്കുന്നതിന് പിന്നാലെയാണ് നടപടി. എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ജേക്കബ് മാനത്തോടത്താണ് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.
ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തുന്ന സമരം രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഫാ. അഗസ്റ്റിൻ വട്ടോളിക്കെതിരെ സഭ നേതൃത്വത്തിെൻറ നീക്കം. കഴിഞ്ഞ 14ന് ഫ്രാങ്കോ മുളക്കലിനെതിരെ ആക്ഷൻ കൗൺസിൽ സെക്രേട്ടറിയറ്റ് മാർച്ച് നടത്തിയിരുന്നു. ഈ നീക്കം തടയാൻ സഭനേതൃത്വം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വൈദികർക്ക് നിഷ്കർഷിച്ചിരിക്കുന്ന കുർബാനയടക്കമുള്ള ചടങ്ങുകൾ നിയമമനുസരിച്ച് നടത്തുന്നില്ലെന്ന് ആരോപിക്കുന്ന നോട്ടീസിൽ ക്രൈസ്തവ വിരുദ്ധ ഫ്രചാരണം നടത്തുന്നു, നിരീശ്വരവാദ പ്രസ്ഥാനങ്ങൾ അടക്കമുള്ളവരുമായി കൂട്ട് കൂടുന്നു, സഭക്കെതിരെ ഉപജാപ പ്രവർത്തനങ്ങൾ നടത്തുന്നു തുടങ്ങിയ ആരോപണങ്ങളുണ്ട്. ഞായറാഴ്ചക്കകം മറുപടി നൽകണമെന്നാണ് നിർദേശം.
എറണാകുളം കലൂർ റിന്യൂവൽ സെൻററിെൻറ ചുമതലയിലാണ് ഫാ. അഗസ്റ്റിൻ വട്ടോളി ഇപ്പോൾ. കൂടുതൽ വൈദികർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകാനും നീക്കമുണ്ട്. ജനുവരിയിലെ സഭ സിനഡിൽ വിമതപക്ഷത്തിനെതിരായ നടപടി തീരുമാനിക്കണമെന്നാണ് കർദിനാൾ അനുകൂലികളുടെ ആവശ്യം.
അതേസമയം, ഇൗ മാസം 14ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് ആറാഴ്ചമുമ്പ് പ്രഖ്യാപിച്ചിരുന്നതായി സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ നേതൃത്വം പ്രതികരിച്ചു.
എന്നിട്ടും അതിൽ പങ്കെടുക്കരുതെന്ന് പറഞ്ഞ് ഫാ. അഗസ്റ്റിൻ വേട്ടാളിക്ക് നോട്ടീസ് കൊടുത്തത് 12നാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. കൺവീനറായ അച്ചന് മറ്റൊരാളെ ഏൽപിക്കാൻപോലും സമയം നൽകാതെ മനഃപൂർവം നോട്ടീസ് വൈകിക്കുകയായിരുന്നുവെന്നും ഇവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.