‘അത് കാപ്പിക്കടയല്ല, 400 കോടിയുടെ ആഗോള സ്റ്റാർട്ടപ്പ്’ -ഉദ്ഘാടന വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതി നേരിടുമ്പോൾ മുഖ്യമന്ത്രി കോഴിക്കോട് ‘കാപ്പിക്കട’ ഉദ്ഘാടനം ചെയ്യാൻ പോയി എന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. 400 കോടി രൂപ ആസ്തിയുള്ള ആഗോള സ്റ്റാർട്ടപ്പ് സംരംഭത്തെയാണ് ചിലർ കേവലം കാപ്പിക്കട എന്ന് വിശേഷിപ്പിച്ച് അധിക്ഷേപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള ഫിനാൻഷ്യൽ കോർപറേഷന്റെ (കെ.എഫ്.സി) സംരംഭകത്വ വികസന പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി വിവാദങ്ങൾക്ക് വീണ്ടും മറുപടി നൽകിയത്.
മലപ്പുറം കരുവാരക്കുണ്ടിലുള്ള ഗ്രാമത്തിൽ ജനിച്ച രണ്ട് സഹോദരന്മാരുടെ വലിയ ആഗോള പ്രോജക്റ്റാണ് 'ബൈ മി എ കോഫി' (Buy Me a Coffee). 20 രാജ്യങ്ങളിൽ ഓഫിസുകളുള്ള ഈ വൻകിട സംരംഭത്തിന്റെ കേരളത്തിലെ ആദ്യ ഓഫിസാണ് കോഴിക്കോട് തുറന്നത്. കഠിനാധ്വാനികളായ ഈ മലയാളി യുവാക്കളുടെ ആശയങ്ങളും ആത്മവിശ്വാസവും തന്നെ അദ്ഭുതപ്പെടുത്തിയെന്നും അവർ മറ്റുള്ളവർക്ക് വലിയൊരു പ്രചോദനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പുതിയ തലമുറയിലെ യുവാക്കൾ മുന്നോട്ട് വെയ്ക്കുന്ന അസാധാരണമായ പുത്തൻ ആശയങ്ങളെ പ്രോജക്റ്റുകളാക്കി മാറ്റാൻ സർക്കാർ ആവശ്യമായ പിന്തുണ നൽകും. ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇതിനായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) വഴി ആവശ്യമായ ഫണ്ടുകൾ കണ്ടെത്താനും പദ്ധതികൾ ആവിഷ്കരിക്കാനും സഹായങ്ങൾ നൽകാനും സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി ഈ വിഷയത്തിൽ വിശദീകരണം നൽകിയിരുന്നു.
‘കഴിഞ്ഞ ദിവസം ഞാൻ കോഴിക്കോട് ഒരു പരിപാടി ഉദ്ഘാടനം ചെയ്യാൻ പോയി. കരുവാരക്കുണ്ടിലുള്ള ഒരു ഗ്രാമത്തിൽ ജനിച്ച രണ്ട് സഹോദരങ്ങളുടെ 400 കോടി രൂപയുടെ പ്രോജക്റ്റ് ആണ്. 20 രാജ്യങ്ങളിൽ വ്യാപിച്ചിരിക്കുന്നു. മനോഹരമായ ഒരു പേരും അവരിട്ടു. ‘ബൈ മി എ കോഫി’ എന്ന്. ചില വാർത്തകൾ വന്നത് ഞാൻ കോഫി ഷോപ്പ് ഉദ്ഘാടനം ചെയ്യാൻ പോയെന്നാണ്, എന്ത് ചെയ്യാൻ പറ്റും?!.
മലയാളികളായ രണ്ട് ചെറുപ്പക്കാരുടെ ഗ്ലോബൽ പ്രോജക്റ്റ് ആണ്. അതിന്റെ ഓഫിസ് അവർ കേരളത്തിൽ ആദ്യമായിട്ട് തുറക്കുകയാണ്. 20 രാജ്യങ്ങളിൽ ഓഫിസ് ഉണ്ട്. അവരോട് സംസാരിച്ചപ്പോൾ നമ്മൾ പ്രചോദിതരാവുകയാണ്. ചെറുപ്പക്കാരാണ്, എന്തൊരു ആവേശവും കോൺഫിഡൻസുമാണ്. അതുപോലെ പുത്തൻ ആശയങ്ങളുമായിട്ട് ആളുകൾ വരുമ്പോൾ അതിനെ നമുക്ക് പ്രോജക്റ്റുകാക്കി മാറ്റാൻ കഴിയണം. അതിനവർക്ക് സപ്പോർട്ട് കൊടുക്കണം’ -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

