നോര്‍ക്ക റൂട്ട്സ്-കാനഡ റിക്രൂട്ട്മെന്റ് : നഴ്സുമാര്‍ക്ക് അവസരം
text_fieldsതിരുവനന്തപുരം: കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയില്‍ തൊഴിലവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഇതിനായുള്ള അഭിമുഖങ്ങള്‍ഒക്ടോബര്‍ രണ്ട് മുതല്‍ 14 വരെ-കൊച്ചിയിൽ നടക്കും. നഴ്സിങില്‍ ബിരുദവും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉള്ള രജിസ്റ്റേർഡ് നഴ്‌സ്മാർക്കാണ് അവസരം. 2015 ന് ശേഷം നേടിയ ബിരുദവും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും (ഫുൾ ടൈം -75 മണിക്കൂർ ബൈ വീക്കിലി) അനിവാര്യമാണ്.
കാനഡയിൽ നേഴ്സ് ആയി ജോലി നേടാൻ നാഷണൽ നഴ്സിംഗ് അസെസ്മെന്റ് സർവീസ് (എൻ,എൻ.എ.എസ്) ൽ രജിസ്റ്റർ ചെയ്യുകയോ എൻ.സിഎൽ.ഇ.എക്സ് പരീക്ഷ പാസ് ആയിരിക്കകയോ വേണം. അഭിമുഖത്തിൽ പങ്കെടുത്തു വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ യോഗ്യത നിശ്ചിത കാലയളവിൽ നേടിയെടുത്താൽ മതിയാകും. അഭിമുഖ സമയത്തു ഇവയിലേതെങ്കിലും നേടിയിട്ടുണ്ടെങ്കിൽ ഇവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതുമാണ്. ഐ.ഇ.എൽ.ടി.എസ് ജനറൽ സ്കോർ അഞ്ച് അഥവാ സി.ഇ.എൽ.പി.ഐ.പി ജനറൽ സ്കോർ അഞ്ച് ആവശ്യമാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സി.വി നോർക്കയുടെ വെബ് സൈറ്റിൽ (www.norkaroots.org) നൽകിയിരിക്കുന്ന ഫോർമാറ്റ് പ്രകാരം തയ്യാറാക്കേണ്ടതാണ്. ഇതിൽ രണ്ട് പ്രൊഫഷണൽ റഫറൻസുകൾ ഉൾപ്പെടുത്തിയിരിക്കണം, അതായത് നിലവിലുള്ളതോ അല്ലെങ്കിൽ മുൻപ് ഉള്ളതോ-), ബി.എസ്.സി നഴ്സിംഗ് സർട്ടിഫിക്കറ്റ്, നഴ്സിംഗ് രജിസ്‌ട്രേഷൻ സര്ടിഫിക്കറ്റ് , അക്കാഡമിക് ട്രാൻസ്‌ക്രിപ്റ്, പാസ്പോര്ട്ട്, മോട്ടിവേഷൻ ലെറ്റർ, മുൻ തൊഴിൽ ദാതാവിൽ നിന്നുമുള്ള റഫറൻസിന്റെ ലീഗലൈസ് ചെയ്ത കോപ്പി എന്നിവ നോർക്ക റൂട്സിന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള ലിങ്ക് മുഖേന അപ്‌ലോഡ് ചെയ്യേണ്ടതാണ്.
കാനഡയിൽ രജിസ്റ്റേർഡ് നേഴ്സ് ആയി ജോലി നേടുന്നതിനാവശ്യമായ ലൈസൻസുകൾ നേടുന്നതിനുള്ള ചെലവുകൾ ഉദ്യോഗാർത്ഥി വഹിക്കേണ്ടതാണ്. ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കുമ്പോൾ പ്രസ്തുത തുക റീലൊക്കേഷൻ പാക്കേജ് വഴി തിരികെ ലഭിക്കുന്നതാണ്. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

