ബലാത്സംഗക്കേസിൽ ഒത്തുതീർപ്പ് നിലനിൽക്കില്ല, പ്രതി വിചാരണ നേരിടണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ബലാത്സംഗക്കേസില്‍ ഒത്തുതീര്‍പ്പ് നിലനില്‍ക്കില്ലെന്നും പ്രതി വിചാരണ നേരിടണമെന്നും ഹൈകോടതി. പഞ്ചായത്ത് ജീവനക്കാരിയെ ഓഫിസില്‍ ബലാത്സംഗം ചെയ്തതിന് ഇരിങ്ങാലക്കുട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ അസിസ്റ്റന്റ് സെക്രട്ടറി നല്‍കിയ ഹരജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇരിങ്ങാലക്കുട സ്വദേശി അബ്ദുൽജലീല്‍ ആയിരുന്നു ഹരജിക്കാരന്‍.
2016 മാര്‍ച്ച് 13ന് ഞായറാഴ്ച ഓഫിസിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍, ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്ന വാദം ഉന്നയിച്ചാണ് ഇരുവരും തമ്മിലുണ്ടാക്കിയ കരാര്‍ കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍, പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു.
പരാതിക്കാരിയുടെ മൊഴിയടക്കം പരിശോധിച്ച കോടതി, ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്ന് പറയാനാകില്ലെന്ന് വിലയിരുത്തിയാണ് ഹരജി തള്ളിയത്. ഇത്തരം കേസുകള്‍ കരാറിലൂടെ തീര്‍ക്കാനാകില്ലെന്നും അത് പൊതുനയത്തിന് എതിരാണെന്നും കോടതി പറഞ്ഞു. തുടർന്നാണ് പ്രതിയോട് വിചാരണ നേരിടാൻ കോടതി നിർദേശിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.