മഴ ഒഴിഞ്ഞു; നിള വരണ്ടു, വെള്ളം സംഭരിച്ചുനിർത്താൻ തടയണ പോലുള്ള സംവിധാനങ്ങൾ ഇല്ലാത്തതാണ് വരളാൻ കാരണം
text_fieldsഒറ്റപ്പാലത്തെ നിള. മായന്നൂർ പാലത്തിൽ നിന്നുള്ള ദൃശ്യം
ഒറ്റപ്പാലം: മഴ ഒഴിഞ്ഞതോടെ ഒറ്റപ്പാലത്തെ നിളയും വരണ്ടു. കർക്കടകത്തിലെ ശക്തമായ മഴയിൽ കരകവിയാൻ പാകത്തിൽ ഇരുകര മുട്ടി പരന്നൊഴുകിയ പുഴക്കാണ് ഈ ഭാവമാറ്റം. വേനലെത്താൻ ഇനിയും മാസങ്ങൾ ശേഷിച്ചിരിക്കെ ഇപ്പോഴേ പുഴ വരളുന്നത് മേഖലയിലെ ജല ക്ഷാമം രൂക്ഷമാകാൻ ഇടയാക്കുമെന്ന് പഴമക്കാർ പറയുന്നു. ഭാരതപ്പുഴയിലെ ജലവിധാനമാണ് പ്രദേശത്തെ കുളം, കിണർ തുടങ്ങിയ ജലസ്രോതസുകളിലെ ജല ലഭ്യത നിർണയിക്കുന്നത്. പുഴ വരളുന്നതോടെ നാട്ടിൽ ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങുമെന്ന് അനുഭവസ്ഥർ ചൂണ്ടിക്കാട്ടുന്നു. പെരുമഴയിൽ ജലസമൃദ്ധമാവുകയും മഴ പിൻവാങ്ങുന്നതോടെ കണ്ണീർച്ചാൽ ഒലിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നതാണ് ഒറ്റപ്പാലത്തെ ഭാരതപ്പുഴ.
പുഴയുടെ വടക്കേ അതിരിലൂടെയുള്ള ഒഴുക്ക് മാത്രമാണ് ഇപ്പോഴത്തെ നിള. ശേഷിക്കുന്ന പുഴ ഭാഗങ്ങൾ മണൽ പരപ്പ് മാത്രമാണ്. വെള്ളം സംഭരിച്ചുനിർത്താൻ തടയണ പോലുള്ള സംവിധാനങ്ങൾ പുഴയിൽ ഇല്ലാത്തതാണ് ഇതിന് കാരണം.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ഒറ്റപ്പാലത്ത് സ്ഥിരം തടയണ നിർമാണത്തിനായി കല്ലിടൽ നിർവഹിച്ചിരുന്നെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല. കേരളത്തിലെ 44 നദികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച പദ്ധതിയുടെ സംസ്ഥാന തല ഉദ്‌ഘാടന വേദിയിൽ 2007ലായിരുന്നു ഇത്.
ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയായിരുന്നു പ്രതീക്ഷ നൽകിയ മറ്റൊന്ന്. 2018 മെയ് 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ ഉദ്‌ഘാടനം ഒറ്റപ്പാലത്ത് നിർവഹിച്ചിരുന്നു. നിളയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ പദ്ധതിയിലൂടെ കഴിയുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ, ഇതും ഉദ്‌ഘാടനത്തിനപ്പുറം യാതൊരു പുരോഗതിയുമുണ്ടായില്ല. വേനലിൽ പുഴയിൽ വെള്ളം സംഭരിക്കാൻ കഴിഞ്ഞാൽ മേഖലയിലെ വരൾച്ചക്ക് ഒരളവോളം പരിഹാരം കാണാൻ കഴിയുക മാത്രമല്ല , കാർഷിക മേഖലക്ക് ജലസേചന സൗകര്യവും യാഥാർഥ്യമാക്കാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു. ഒറ്റപ്പാലത്തിന് തൊട്ടു കിടക്കുന്ന ലക്കിടിയിലും ഷൊർണൂരും തടയണകളുള്ളതിനാൽ പുഴ എന്നും ജല സമൃദ്ധമാണ് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
