ജനപ്രിയ പരിപാടികളില്ലാതെ മഞ്ചേരി എഫ്.എം
text_fieldsമഞ്ചേരി: ആകാശവാണിയുടെ ജനപ്രിയ പരിപാടികളെല്ലാം നിർത്തലാക്കുന്നതായി പരാതി. കോവിഡ് പശ്ചാതലത്തിലാണ് ഏറെ സ്വീകാര്യതയുള്ള പരിപാടികളെല്ലാം നിർത്തലാക്കിയും സമയം ചുരുക്കിയും അധികൃതർ കൈയൊഴിഞ്ഞത്. ലോക്ഡൗൺ ആരംഭിച്ചത് മുതൽ മഞ്ചേരി ആകാശവാണിയുടെ പ്രവർത്തനം ഉച്ചക്ക് 12.30 വരെയാക്കി ചുരുക്കിയിരുന്നു. തുടർന്ന് മറ്റുനിലയങ്ങളിൽ നിന്നുമുള്ള ‘റിലേ’യാണ് കേൾപ്പിക്കുന്നത്. മഞ്ചേരി നിലയത്തിലെ മിക്ക പരിപാടികളും ഇപ്പോൾ പുനഃപ്രക്ഷേപണങ്ങളാണ്.
മറ്റു നിലയങ്ങളിലും പരിപാടികൾക്ക് നിയന്ത്രണം വന്നിരുന്നു. എന്നാൽ ലോക്ഡൗണിൽ ഇളവുകൾ ലഭിച്ചതോടെ പരിപാടികൾ പുനരാരംഭിച്ചു. പത്രങ്ങളുടെ മുഖപ്രസംഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘ദൃഷ്ടി’പരിപാടികൾക്ക് ശ്രോതാക്കൾ ഏറെയായിരുന്നു. എന്നാൽ വാർത്തകൾ എന്ന പേരിൽ സ്വന്തം സൃഷ്ടികളാണ് അവതരിപ്പിക്കുന്നതെന്ന് ശ്രോതാക്കളുടെ സംഘടനായ എ.കെ.ആർ.എൽ.എ ജില്ല ഭാരവാഹികൾ പറഞ്ഞു.
എല്ലാ തിങ്കളാഴ്ചകളിലുമുള്ള ശ്രോതാക്കളുടെ കത്തുകൾക്കുള്ള മറുപടി നൽകുന്ന ‘പരസ്പരം’പരിപാടി ജനപ്രിയമേറിയതായിരുന്നു. എന്നാൽ നിലവിൽ അഭിനന്ദനകത്തുകൾ വായിക്കുന്ന പരിപാടി മാത്രമായിരിക്കുന്നു. അതുകൊണ്ട് തന്നെ കത്തുകൾ ശ്രോതാക്കൾ അയക്കാതായതോടെ പരിപാടി മാസത്തിൽ ഒരുതവണ എന്ന രീതിയിലേക്ക് ഒതുക്കി. 2006ലാണ് മഞ്ചേരിയിൽ നിലയം ആരംഭിച്ചത്. ശ്രോതാക്കളുടെ നിരന്തര ആവശ്യത്തെതുടർന്ന് 2017 മുതൽ പ്രഭാത പ്രക്ഷേപണവും ആരംഭിച്ചു.
സാങ്കേതിക വിദ്യകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിന് അധികൃതർ ശ്രദ്ധിക്കുന്നില്ല. നിലയത്തിൽ ഫോൺ തകരാറാകുന്നത് പതിവാണ്. ആകാശവാണിയെ തകർക്കുന്ന നിലപാടിൽ നിന്ന് അധികൃതർ പിൻമാറണമെന്ന് ശ്രോതാക്കളുടെ സംഘടനയുടെ ജില്ല ഭാരവാഹികളായ കെ.കെ. കുഞ്ഞാണി തെഞ്ചേരി, ടി.എൻ. ഷാജി എക്കാപറമ്പ്, മഹേഷ് പെരുവള്ളൂർ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.