സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഉടനില്ല
text_fields- തീരുമാനം സർവകക്ഷി യോഗത്തിൽ
- സാഹചര്യം രൂക്ഷമായാൽ മറിച്ച് ചിന്തിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി
- ലോക്ഡൗണിനെ കുറിച്ച് വിദഗ്ധര്‍ക്കിടയിലും രണ്ടഭിപ്രായം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടെന്നും അതേസമയം നിലവിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനും സർവകക്ഷിയോഗത്തിൽ തീരുമാനം. യോഗത്തിൽ പെങ്കടുത്ത ഭൂരിപക്ഷം കക്ഷിനേതാക്കളും തൽക്കാലം ലോക്ഡൗൺ വേണ്ടെന്നും അത് ജനജീവിതം കൂടുതൽ വിഷമകരമാക്കുമെന്നും അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
പൊതു അഭിപ്രായം പരിഗണിച്ച് ലോക്ഡൗണിലേക്ക് പോകില്ലെന്ന് യോഗത്തിന് ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.
സമ്പൂര്‍ണ ലോക്ഡൗണിനെ കുറിച്ച് വിദഗ്ധര്‍ക്കിടയിലും രണ്ടഭിപ്രായമുണ്ട്. ആവശ്യമെങ്കില്‍ സാഹചര്യം അനുസരിച്ച് പിന്നീട് പരിഗണിക്കും. ഇതിനർഥം ഒരുഘട്ടത്തിലും ലോക്ഡൗൺ വേണ്ട എന്നല്ല. സാഹചര്യങ്ങൾ രൂക്ഷമായാൽ മറിച്ച് ചിന്തിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗ്യവാപന തോതിൽ വലിയ ആശ്വാസമില്ലെങ്കിലും കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് അൽപം കുറവ് വന്നിട്ടുണ്ട്. ഇക്കാര്യം കൂടി കണക്കിലെടുത്താണ് കർശനമായ ക്ലസ്റ്റർക്രമീകരണങ്ങളും ട്രിപ്ൾ ലോക്ഡൗണുമടകം പ്രതിരോധ നടപടികൾ ശക്തമാക്കാൻ തീരുമാനിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണയറിയിച്ചു.
തദ്ദേശ സ്ഥാപന തലത്തിൽ കോവിഡ് ചികിത്സ കേന്ദ്രങ്ങൾ സജ്ജമാക്കുന്നതിനുള്ള നടപടികൾക്കും പാർട്ടികൾ സഹകരണം അറിയിച്ചു. സ്വകാര്യ ആശുപത്രികളെ കൂടി കോവിഡ് ചികിത്സയിലും പ്രതിരോധത്തിലും പെങ്കടുപ്പിക്കണമെന്ന ആവശ്യവും ഉയർന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി വിശദീകരിച്ചു.
ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പിടിപെടാതിരിക്കാനുള്ള സുരക്ഷ മുൻകരുതലുകളും മുഖ്യമന്ത്രി വ്യക്തമാക്കി. പരിശോധന ഫലം വൈകുന്നതിനെ കുറിച്ചും ചോദ്യങ്ങളുയർന്നു. മനുഷ്യവിഭവശേഷി കുറവ് മൂലമുള്ള ചില പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സൂചിപ്പിച്ചു.
വിഡിയോ കോൺഫറൻസിങ് വഴിയാണ് സർവ കക്ഷിയോഗം നടന്നത്. കോവിഡ് വിഷയത്തിൽ മൂന്നാമത്തെ സർവകക്ഷിയോഗമായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.