പ്രളയത്തിനുശേഷം കുരുന്നുകൾ എത്തി; പുസ്തകവും ബാഗുമില്ലാതെ
text_fieldsകോട്ടയം: പ്രളയകാലത്തെ അതിജീവിച്ച കുരുന്നുകൾ കരീമഠം ഗവ. വെൽഫെയർ യു.പി സ്കൂളിൽ ആ ദ്യദിനെമത്തിയത് പുസ്തകവും ബാഗുമില്ലാതെ. ദുരിതാശ്വാസ ക്യാമ്പിൽനിന്ന് കിട്ടിയ വസ്ത്രങ്ങളണിഞ്ഞ് എത്തിയ 39 വിദ്യാർഥികളെയും നാടൊന്നിച്ച് വരവേറ്റു. മധുരം നുകർന്ന്, നാടൻപാട്ടിൽ ആടിപ്പാടി മനംനിറഞ്ഞ്, സമ്മാനപ്പൊതികളുമായാണ് എല്ലാവരും മടങ്ങിയത്.
പ്രളയം മുക്കിയ വഴികളിലൂടെ രക്ഷിതാക്കളുടെ കൈപിടിച്ചെത്തിയ കുട്ടികളെ േകക്ക് മുറിച്ചാണ് സ്വീകരിച്ചത്. അയ്മനം പഞ്ചായത്തിലെ കലുങ്കത്രയാറിലും തൊള്ളായിരം പാടശേഖരത്തിനും ഇടയിൽ ഒറ്റപ്പെട്ട സ്കൂളിലെ ആഘോഷത്തിൽ പങ്കാളികളാവാൻ ജനപ്രതിധിനികളും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയവരും തുരുത്തു നിവാസികളും എത്തിയിരുന്നു.
സ്കൂളിലെ പ്രഥമാധ്യാപിക കെ. സിന്ധു കുട്ടികൾക്കായി കരുതിവെച്ച പുത്തനുടുപ്പുകളും മധുരപലഹാരങ്ങളും അടങ്ങിയ സമ്മാനപ്പൊതി കൈമാറി. ഇതിനൊപ്പം പ്രദേശത്തെ കുടുംബങ്ങൾക്ക് 190 കിറ്റുകൾ തയാറാക്കിയെങ്കിലും വിതരണം നടന്നില്ല. കൃത്യമായ കണക്കെടുപ്പിനുശേഷം വ്യാഴാഴ്ച വിതരണം നടത്തുമെന്ന് സിന്ധു ‘മാധ്യമ’ത്തോട് പറഞ്ഞു. കുട, നോട്ടുബുക്കുകൾ, അരി, പലവ്യഞ്ജനങ്ങൾ എന്നിവയുമായി സന്നദ്ധസംഘടനകളും വലിയ പാക്കറ്റുമായി സെൻട്രൽ എക്സൈസ് വകുപ്പും ടെട്രോപാലുമായി ക്ഷീരവകുപ്പും എത്തിയിരുന്നു.
പ്രളയത്തിൽ പാടശേഖരങ്ങളിൽ മടവീണ് പ്രദേശം പൂർണമായും ഒറ്റപ്പെട്ടതോടെ കുട്ടികളും രക്ഷിതാക്കളും ക്യാമ്പിലും ബന്ധുവീടുകളിലുമാണ് അഭയംതേടിയത്. കഴിഞ്ഞമാസം സ്വാതന്ത്ര്യദിന അവധിക്ക് അടച്ച സ്കൂളാണ് ചൊവ്വാഴ്ച തുറന്നത്. കഴിഞ്ഞമാസം 29ന് ജില്ലയിലെ 900 വിദ്യാലയങ്ങൾ തുറന്നപ്പോഴും സ്കൂൾ അടച്ചിട്ടിരിക്കുകയായിരുന്നു. പ്രളയകാലത്ത് വീടുവിട്ട പലരും തിരിച്ചെത്താതിരുന്നതാണ് കാരണം. അയ്മനം പഞ്ചായത്തിെൻറ നേതൃത്വത്തിൽ 50 പേരടങ്ങുന്ന സംഘം വിപുലമായ ശുചീകരണം നടത്തിയാണ് സ്കൂൾ പ്രവർത്തനസജ്ജമാക്കിയത്. മുൻ എം.എൽ.എ വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു. അയ്മനം പഞ്ചായത്ത് പ്രസിഡൻറ് എ.കെ. ആലിച്ചൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.