'ജോലി എവിടെ സർക്കാരേ'; നിയമനമില്ല, അസിസ്റ്റന്റ് പ്രഫസർ, കെ.എ.എസ്. റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാർ ഇപ്പോഴും പുറത്ത്
text_fieldsതിരുവനന്തപുരം: 'ജോലി എവിടെ സർക്കാരേ' എന്നാണ് ഇപ്പോൾ പി.എസ്.സിയുടെ പല പരീക്ഷകളിലെയും ഒന്നാം റാങ്കുകാർ ചോദിക്കുന്നത്. അസിസ്റ്റന്റ് പ്രഫസർ റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാർ ഇപ്പോഴും പടിക്കു പുറത്താണ്. സോഷ്യോളജിയിലെ മമത ജേക്കബ്, ഫിലോസഫിയിലെ സരസ്വതി നായർ, ഇസ്‌ലാമിക് ഹിസ്റ്ററിയിലെ കെ. ഹിലാലുദ്ദീൻ, ഉറുദുവിലെ എം. റഷീദ എന്നീ ഒന്നാം റാങ്കുകാർ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും നിവേദനം നൽകി കാത്തിരിക്കുകയാണ്. പുതുയുഗയാത്രക്കിടെ, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ഇവരുടെ പ്രശ്നങ്ങൾ കേട്ടിരുന്നു.
നിയമനം ആവശ്യപ്പെട്ട് ഒന്നാം റാങ്കുകാരും റാങ്ക് ഹോൾഡർമാരുടെ സംഘടനകളും നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഫയൽ തുറന്നെങ്കിലും തസ്തികയില്ലെന്ന കാരണത്താൽ നിയമനം വൈകുകയാണ്. യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ റാങ്ക് പട്ടികകളുടെ കാലാവധി നവംബർ മൂന്നുവരെ നീട്ടിയതുകൊണ്ടുമാത്രമാണ് ഇവർ ഇപ്പോഴും റാങ്ക് പട്ടികയിൽ തുടരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അധ്യയന സമയം പുനഃക്രമീകരിച്ചതോടെ അധ്യാപകരുടെ എണ്ണം അധികമായതാണ് പുതിയ ഒഴിവുകളുണ്ടാകാത്തതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ, ഈ തസ്തിക നിർണയം ശാസ്ത്രീയമായിരുന്നില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. ഇതു സംബന്ധിച്ചു പരാതികൾ നൽകിയെങ്കിലും കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അതേ നിലപാടിലാണ് ഉദ്യോഗസ്ഥർ. പട്ടികയിൽനിന്ന് ഒന്നാം റാങ്കുകാരെയെങ്കിലും നിയമനത്തിനായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം റാങ്കുകാർ പ്രത്യേക നിവേദനവും സർക്കാരിന് നൽകിയിട്ടുണ്ട്. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കും മുമ്പ് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം ഉറപ്പാക്കണമെന്നും ഒഴിവു വരുമ്പോൾ നിയമനം ക്രമീകരിക്കണമെന്നുമാണ് ഉദ്യോഗാർഥികളുടെ ആവശ്യം. സർക്കാരിന് അധിക സാമ്പത്തികബാധ്യത സൃഷ്ടിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
കെ.എ.എസ് പരീക്ഷയിലും ഒന്നാം റാങ്ക് ലഭിച്ചിട്ടും ഇതുവരെ നിയമനം ലഭിച്ചില്ലെന്നും പരാതിയുണ്ട്. ഒരു വർഷം കാലാവധിയുള്ള പട്ടിക ഇറങ്ങിയിട്ട് ഏഴുമാസം കഴിഞ്ഞു. ഇനി അഞ്ചുമാസത്തിനുള്ളിൽ സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലേ നിയമനം ലഭിക്കൂ. പരീക്ഷ വിജ്ഞാപനത്തിൽ തന്നെ 31 ഒഴിവുകളാണ് ചൂണ്ടിക്കാട്ടിയിരുന്നത്. ഒന്നാം റാങ്കുകാരനായതിനാൽ ഉടൻ നിയമനം ലഭിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ലെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

