ഭൂമിയുടെ ന്യായവില കുറച്ചെന്ന പരാതി: മുൻ ചീഫ് സെക്രട്ടറിയുടെ ഭാര്യക്കും മുൻ തൃശൂർ കലക്ടർക്കും എതിരെ നടപടി വേണ്ടെന്ന് ഹൈകോടതിയും
text_fieldsകൊച്ചി: ഭൂമിയുടെ ന്യായവില വെട്ടിക്കുറച്ചെന്ന പരാതിയിൽ തൃശൂർ മുൻ ജില്ല കലക്ടർ എം.എസ്. ജയ, മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണിെൻറ ഭാര്യ രഞ്ജന തുടങ്ങിയവർക്കെതിരെ നടപടി വേണ്ടെന്ന തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ് ഹൈകോടതി ശരിെവച്ചു. വിജിലൻസ് കോടതിയുടെ ഉത്തരവിനെതിരെ പരാതിക്കാരിയായ തൃശൂർ സ്വദേശിനി വിദ്യാ സംഗീത് നൽകിയ ഹരജി തള്ളി ജസ്റ്റിസ് ആർ. നാരായണ പിഷാരടിയാണ് വിധി പറഞ്ഞത്.
തൃശൂർ പാട്ടുരായ്ക്കലിൽ ഒരു ആറിന് 24.70 ലക്ഷം രൂപയാണ് ന്യായവില നിശ്ചയിച്ചിരുന്നത്. ഇവിടെയുള്ള തെൻറ ഭൂമിയുടെ ന്യായവില പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജന നൽകിയ അപേക്ഷയിൽ കലക്ടർ ന്യായവില 12.35 ലക്ഷം രൂപയാക്കി കുറച്ചു. ഇതിനെതിരെ ഹരജിക്കാരി വിജിലൻസ് കോടതിയിൽ പരാതി നൽകി. ന്യായവില സംബന്ധിച്ച് പരാതി നൽകേണ്ട സമയം കഴിഞ്ഞ് നൽകിയ അപേക്ഷയിലാണ് കലക്ടർ തീരുമാനമെടുത്തതെന്നും കലക്ടറുടെ നടപടി അഴിമതി നിരോധന നിയമപ്രകാരം കുറ്റമാണെന്നുമായിരുന്നു ഹരജിക്കാരിയുടെ പരാതി. രഞ്ജന, എം.എസ്. ജയ, മുൻ എ.ഡി.എം ശെൽവരാജ്, മുൻ വില്ലേജ് ഒാഫിസർ രഘുനന്ദൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.
പരാതി അടിസ്ഥാനരഹിതമാണെന്ന് പ്രാഥമികാന്വേഷണം നടത്തി വിജിലൻസ് നൽകിയ റിപ്പോർട്ട് അംഗീകരിച്ച് വിജിലൻസ് കോടതി 2015 മാർച്ച് 19ന് തുടർനടപടി അവസാനിപ്പിച്ചു. ഇതിനെതിരെയാണ് ഹരജിക്കാരി ഹൈകോടതിയെ സമീപിച്ചത്. അപേക്ഷ വൈകിയതിന് കാരണമുണ്ടെങ്കിൽ കേരള സ്റ്റാമ്പ് ആക്ട് പ്രകാരം കാലതാമസം വകവെച്ചു നൽകാൻ കലക്ടർക്ക് അധികാരമുണ്ടെന്ന് ഹൈകോടതി പറഞ്ഞു. തങ്ങളുടെ മേലുദ്യോഗസ്ഥെൻറ ഭാര്യ നൽകിയ അപേക്ഷയിൽ വേഗം തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചെന്നത് ശരിയായിരിക്കാം. ഇത്രയും വേഗം സാധാരണക്കാർക്ക് സേവനം ലഭിക്കില്ലെന്നതും സത്യമാണ്.
അതുകൊണ്ടുമാത്രം ഉദ്യോഗസ്ഥരുടെ നടപടി അധികാര ദുർവിനിയോഗമാണെന്ന് പറയാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി ഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

