നഴ്സുമാരെ മർദിച്ചതിൽ നടപടിയില്ല; തൃശൂരിൽ ഇന്ന് പണിമുടക്ക്
text_fieldsതൃശൂർ: നൈൽ ആശുപത്രിയിലെ നഴ്സുമാരെ പിരിച്ചുവിട്ടതിലും ഒത്തുതീർപ്പ് ചർച്ചക്കിടെ നടന്ന മർദനത്തിലും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യാഴാഴ്ച ജില്ലയിൽ സമ്പൂർണ പണിമുടക്ക് പ്രഖ്യാപിച്ചു. ജില്ലയിലെ 29 സ്വകാര്യ ആശുപത്രികളിലെ 3500ഓളം വരുന്ന നഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സർക്കാർ ഭാഗത്തുനിന്നോ അധികൃതരുടെ ഭാഗത്തുനിന്നോ പ്രശ്നപരിഹാര നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണിതെന്ന് ജില്ല പ്രസിഡന്റ് ലിഫിൻ ജോൺസനും സെക്രട്ടറി ലിജോ കുര്യനും അറിയിച്ചു. നടപടിയുണ്ടായില്ലെങ്കിൽ സമരം സംസ്ഥാനമാകെ വ്യാപകമാക്കും. പണിമുടക്കുന്ന നഴ്സുമാർ പടിഞ്ഞാറേ കോട്ടയിൽനിന്ന് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. ജൂലൈ 27നാണ് നഴ്സുമാരെ പിരിച്ചുവിട്ട സംഭവം ചർച്ച ചെയ്യാൻ ലേബർ ഓഫിസിലെത്തിയ നഴ്സുമാരെ ആശുപത്രി ഉടമ മർദിച്ചതായി പരാതി ഉയർന്നത്. ഇരുകൂട്ടർക്കെതിരെയും കേസെടുത്തിരുന്നു.
ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അന്നുമുതൽ നഴ്സുമാർ പ്രതിഷേധത്തിലാണ്. തുടർന്ന് കലക്ടർ ഇടപെടുകയും പൊലീസ് കമീഷണർ നേരിട്ട് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. ഒരാഴ്ചക്കകം തീരുമാനമുണ്ടായില്ലെങ്കിൽ ആഗസ്റ്റ് 10 മുതൽ ജില്ലയിൽ സമ്പൂർണ പണിമുടക്ക് നടത്തുമെന്ന് യു.എൻ.എ അന്ന് പ്രഖ്യാപിച്ചിരുന്നു. നഴ്സുമാരിൽനിന്ന് വീണ്ടും മൊഴിയെടുത്തതല്ലാതെ കേസുമായി ബന്ധപ്പെട്ട് മറ്റൊരു നടപടിയുമുണ്ടായില്ലെന്ന് യു.എൻ.എ ജില്ല നേതൃത്വം പറഞ്ഞു. ഇതിനിടെ ലേബർ ഓഫിസറുടെ നേതൃത്വത്തിൽ ആശുപത്രി മാനേജ്മെന്റുമായി ചർച്ച നടന്നതായി അറിയുന്നു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചത്. ഇതുകൂടി പരിഗണിച്ചാണ് സമ്പൂർണ പണിമുടക്കിലേക്ക് നീങ്ങുന്നത്. സമരം ആശുപത്രി പ്രവർത്തനങ്ങളെ താളംതെറ്റിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.