എന്‍.എം വിജയന്റെ കുടുംബം സി.പി.എമ്മിന്റെ നാവായാൽ മറുപടി പറയാതെ പോകാന്‍ കഴിയില്ല -കെ.പി.സി.സി അംഗം കെ.ഇ. വിനയൻ
text_fieldsകൽപ്പറ്റ: എന്‍.എം വിജയന്റെ കുടുംബത്തിനെതിരെ കെ.പി.സി.സി അംഗം കെ.ഇ. വിനയൻ. ആത്മഹത്യാ കുറിപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാമര്‍ശമില്ലെന്നും വിഷം കഴിച്ചഘട്ടത്തില്‍ മരണം ഉറപ്പിക്കാന്‍ കരുതികൂട്ടി തീരുമാനിച്ചിരുന്നെന്ന് സംശയിക്കണമെന്നും കെ.പി.സി.സി അംഗം കെ.ഇ. വിനയന്‍. എന്‍.എം. വിജയനോടുള്ള ബഹുമാനം കൊണ്ടാണ് ഇതുവരെയും മിണ്ടാതിരുന്നത്. സി.പി.എമ്മിന്റെ നാവായി കുടുംബം മാറിയാല്‍ മറുപടി പറയാതെ പോകാന്‍ കഴിയില്ലെന്നും കെ.ഇ വിനയന്‍ പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ എൻ.എം. വിജയന്റെ കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വിനയന്‍റെ പ്രതികരണം.
'സി.പി.എം ബുക്ക് ചെയ്ത സ്ഥലത്താണ് എന്‍.എം. വിജയന്റെ മകനും മരുമകളും സമരം ചെയ്യുന്നത്. ആത്മഹത്യാ കുറിപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ല. ആത്മഹത്യാ കുറിപ്പില്‍ വെട്ടിമാറ്റിയ ചില ഭാഗങ്ങളുമുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ അതെന്തായിരുന്നെന്ന കാര്യത്തില്‍ പൊലീസ് വ്യക്തമായ അന്വേഷണങ്ങളൊന്നും നടത്തിയിട്ടില്ല. ആത്മഹത്യക്ക് ശേഷം കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
വിഷം കഴിച്ചഘട്ടത്തില്‍ കിലോമീറ്ററുകൾ അകലെയുള്ള ഒരാളെയാണ് അദ്ദേഹം വിളിച്ചത്. തന്റെ മരണം ഉറപ്പാക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നതായി സംശയിക്കണം. എന്‍.എം. വിജയനോടുള്ള ബഹുമാനം കൊണ്ടാണ് ഇതുവരെയും കാര്യങ്ങള്‍ പറയാതിരുന്നത്. എന്‍.എം വിജയന്റെ കുടുംബത്തോടുള്ള കരുതല്‍ കൊണ്ടാണ് ആധാരം പാര്‍ട്ടി എടുത്തുനല്‍കിയത്. ഒരുകോടി രൂപ സഹായം പാര്‍ട്ടി കുടുംബത്തിന് നല്‍കി. എന്നിട്ടും, അവർ സി.പി.എമ്മിന്റെ നാവായാൽ മറുപടി പറയാതെ പോകാന്‍ കഴിയില്ല.
കുടുംബത്തിന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തില്‍ വലിച്ചിഴക്കരുതെന്ന് കരുതിയാണ് ഇത്രയും കാലം മിണ്ടാതിരുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി. മുഹമ്മദും പ്രതികരിച്ചു. ആത്മഹത്യാ കുറിപ്പ് വെട്ടിയത് ആരാണെന്ന് കണ്ടുപിടിക്കേണ്ടതായിരുന്നെന്നും ഇന്നത്തെ സമരത്തിന് പിന്നില്‍ സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം നേതാക്കള്‍ സമരപ്പന്തലിന് അടുത്തുണ്ടായിരുന്നു. അവരാണ് സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുല്‍ത്താന്‍ ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് എന്‍.എം. വിജയന്റെ മകനും മരുമകളും പ്രതിഷേധിച്ചിരുന്നു. മകന്‍ വിജേഷും മരുമകള്‍ പത്മജയും മക്കളുമാണ് ഉപവാസമിരിക്കുന്നത്. 'ഞങ്ങളുടെ അച്ഛനെയും അനുജനെയും ഐ.സി. ബാലകൃഷ്ണന്‍ വഞ്ചിച്ച് കൊന്നതാണ്, നീതിക്കായി ഉപവാസം' എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഉപവാസം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

