നിർമൽ കൃഷ്ണ നിക്ഷേപതട്ടിപ്പ്: അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും
text_fieldsപാറശ്ശാല: നിക്ഷേപകരെ കബളിപ്പിച്ചു കോടികളുമായി മുങ്ങിയ നിർമൽ കൃഷ്ണ ചിട്ടി ഫണ്ടുടമ നിർമലനെ വലയിലാക്കാൻ പുതിയ തന്ത്രങ്ങളുമായി പൊലീസ് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇതിനുവേണ്ടി നിർമലെൻറ ഏറ്റവും പുതിയ രേഖാചിത്രം തയാറാക്കിയതായി തമിഴ്നാട് പൊലീസിലെ ഉന്നത വൃത്തങ്ങൾ പറഞ്ഞു. ഇതുവരെ കേരളം, തമിഴ്നാട് കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തിയിരുന്നതെങ്കിൽ, ആന്ധ്ര, കർണാടകം, മഹാരാഷ്ട്ര, എന്നിവിടങ്ങളിലേക്കാണ് ഇപ്പോൾ അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ചും മുംബൈ, തിരുപ്പതി, ബംഗളൂരു എന്നിവിടങ്ങളിൽ നിർമലെൻറ ബന്ധുക്കളും പ്രധാന ബിനാമികളുമായ മൂന്നുപേരെ അടുത്തിടെ തമിഴ്നാട് പൊലീസ് പിടികൂടിയിരുന്നു.
ഇവർ മൂന്നുപേരും തിരിച്ചറിയാൻ കഴിയാത്തവിധം രൂപമാറ്റം വരുത്തിയിരുന്നു. ഇതുകാരണം സംഘത്തിന് ഇവരെ തിരിച്ചറിയാൻ ഏറെ പണിപ്പെടേണ്ടിവന്നു. തിരുപ്പതി ക്ഷേത്രത്തിനു സമീപത്തായി ഇവർ ഒളിവിൽ കഴിഞ്ഞിരുന്നുവെന്നാണ് പൊലീസിന് മൊഴിനൽകിയത്.
ഈയിടെ പിടിയിലായ ശേഖരൻ, രവീന്ദ്രൻ, അജിത്കുമാർ എന്നിവരുമായി നിർമലൻ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഇവർ പിടിയിലായതിനുശേഷം ഇതിലോട്ടു വിളികളൊന്നും വന്നിട്ടില്ലെന്നും നിർമലൻ സിം മാറ്റിയതായിരിക്കാമെന്നും അടുത്ത ബന്ധുക്കളുടെ മൊബൈൽ നമ്പറുകൾ നിരീക്ഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
