കോഴികളിൽ നിപ വൈറസ് സ്ഥിരീകരിച്ചെന്ന് വ്യാജ സന്ദേശം
text_fieldsകോഴിക്കോട്: േബ്രായിലർ കോഴികളിൽ നിപ വൈറസ് സ്ഥിരീകരിച്ചെന്ന വ്യാജ സന്ദേശങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. പാലക്കാട് ഗവ. ആശുപത്രിയിൽ രണ്ടുപേർക്ക് നിപ സ്ഥിരീകരിച്ചെന്നും വൈറസ് പടർന്നത് ബ്രോയിലർ കോഴികളിൽനിന്നാണെന്നുമാണ് പ്രചാരണം. ഇതേ സന്ദേശം വിവിധ സ്ഥലങ്ങളുെട പേരിലും പ്രചരിക്കുന്നുണ്ട്.
വൈറസ് വവ്വാലുകളിൽ കെണ്ടത്താനായില്ലെന്നും എന്നാൽ, കോഴിക്കോട്ടുനിന്ന് എത്തിച്ച ബ്രോയിലർ കോഴികളിൽ കണ്ടത്തിയെന്നും പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വൈറോളജി ഡയറക്ടർ അറിയിച്ചതായി സന്ദേശത്തിൽ പറയുന്നു. ഇറച്ചിക്കോഴികളുടെ ഉപയോഗം താൽക്കാലികമായി നിർത്തിവെച്ച് ജാഗ്രത പാലിക്കാനാണ് ‘നിർദേശം’. ഇതുസംബന്ധിച്ച് ഒരു ദേശീയ പത്രത്തിെൻറ വാർത്തയെന്ന പേരിലും വ്യാജ സന്ദേശം പരക്കുന്നു.
സന്ദേശം വ്യാപകമായി പ്രചരിച്ചതോെട നിരവധിപേർ മാധ്യമ ഒാഫിസുകളുമായും ആരോഗ്യ വകുപ്പുമായും ബന്ധപ്പെട്ട് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. വ്യാജ സന്ദേശം വീണ്ടും തലപ്പൊക്കിയതോടെ കോഴിവ്യാപാരികൾ ആശങ്കയിലായി. ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ സർക്കാർ തയാറാകണമെന്ന് കേരള ചിക്കൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി കെ. സുബ്രഹ്മണ്യൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
കോഴിക്കോട്ട് നിപ വൈറസ് റിപ്പോർട്ട് ചെയ്ത സമയത്ത് ഇറച്ചിക്കോഴികൾ വൈറസ് വാഹകരാണെന്നും കോഴിയിറച്ചി ഉപേക്ഷിക്കണമെന്നും ആഹ്വാനം ചെയ്യുന്ന സന്ദേശം ജില്ല മെഡിക്കൽ ഓഫിസറുടെ ലെറ്റർ പാഡിൽ പ്രചരിപ്പിച്ചതിന് നടക്കാവ് പൊലീസ് 20ഒാളം പേരെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.