'നിപ റിപ്പോർട്ട് ചെയ്തിട്ട് നാലു ദിവസം; വിസിറ്റിങ് പ്രൊഫസറെപ്പോലെ വന്ന് പോവാൻ പോലും ഒരു മന്ത്രിയും തയ്യാറായില്ല'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി റിയാസ്
text_fieldsകോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും ബേപ്പൂർ എം.എൽ.എയുമായ പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട്ട് നിപ റിപ്പോർട്ട് ചെയ്ത് നാലു ദിവസം പിന്നിട്ടിട്ടും ആരോഗ്യ വകുപ്പ് മന്ത്രി സ്ഥലത്ത് എത്തിയിട്ടില്ല. മുൻ വർഷങ്ങളിൽ ആരോഗ്യമന്ത്രി സ്ഥലത്തെത്തി ക്യാമ്പ് ചെയ്താണ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത്. സ്ഥലം എം.എൽ.എ എന്ന നിലയിൽ മന്ത്രിയെ ഫോണിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ തവണ വീണാ ജോർജ് പൂർണമായും ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. എല്ലാ വിവരങ്ങളും കൃത്യമായി പങ്കുവെച്ചു. ആരോഗ്യ പ്രവർത്തകരുടെ ഇടപെടലിനെ ചെറുതായി കാണുന്നില്ല. സർക്കാർ ഏകോപനത്തിലാണ് പോരായ്മയുണ്ടെന്നും റിയാസ് പറഞ്ഞു. വിസിറ്റിങ് പ്രൊഫസർമാരെപ്പോലെ വന്ന് പോകേണ്ടവരല്ല മന്ത്രിമാർ. സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രതിരോധം ഏകോപിപ്പിക്കണം. കോഴിക്കോട് ഒരു മന്ത്രിയില്ലെന്ന് പറഞ്ഞപ്പോൾ, ഞങ്ങളെല്ലാം കോഴിക്കോടിന്റെ മന്ത്രിമാരാണ് എന്ന് മുഖ്യമന്ത്രി പ്രസംഗിച്ചത്. നിപ റിപ്പോർട്ട് ചെയ്തിട്ട് നാലു ദിവസമായിട്ടും വിസിറ്റിങ് പ്രൊഫസറെപ്പോലെ വന്ന് പോവാൻ പോലും ഒരു മന്ത്രിയും തയ്യാറായില്ല. കോഴിക്കോട് ഒരു ഡി.എം.ഒ പോലും ഇല്ല. ചുമതല വീതിച്ചു കൊടുത്തിരിക്കുകയാണ്.
ഇത്തരം ഘട്ടങ്ങളിൽ ഇത് വലിയ പ്രയാസത്തിനിടയാക്കും. പെട്ടെന്ന് നിയമനം വേണം. സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടുന്നതാണ് പതിവ്. മെയ് 31 നാണ് പഴയ ഡി.എം.ഒ മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായകൽപ് പരിപാടിയിലേക്ക് തന്നെ വിളിച്ചില്ലെന്നും അതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും റിയാസ് പറഞ്ഞു.
പ്രതിരോധ പ്രവർത്തനത്തിൽ പ്രശ്നങ്ങളുണ്ട്. റൂട്ട് മാപ്പ് ഉണ്ടാക്കാൻ വൈകി. കണ്ടെയ്ൻമെന്റ് സോൺ ഇല്ലാത്തത് പ്രശ്നമാണ്. ഇതിന് വേണ്ടി ഇടപെടൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിപ കൺട്രോൾ റൂമിൽ നിന്ന് കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ളവരെ ഫോണിൽ വിളിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കോഴിക്കോട് എം.എൽ.എ കലക്ട്രേറ്റിലെ നിപ കൺട്രോൾ റൂമിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

