നിപ പരിശോധന: സഭയിൽ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഭിന്നനിലപാട്
text_fieldsതിരുവനന്തപുരം: നിപ സാമ്പ്ൾ പരിശോധനക്ക് പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചത് സംബന്ധിച്ച് ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും നിയമസഭയിൽ പറഞ്ഞത് വ്യത്യസ്ത നിലപാട്.
ഐ.സി.എം.ആറിന്‍റെ മാനദണ്ഡം അനുസരിച്ചാണ് സാമ്പ്ൾ പുണെയിലേക്ക് അയച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കേരളത്തിൽ സൗകര്യമുണ്ടായിട്ടും പുണെയിലേക്ക് അയച്ചത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞത്. ചോദ്യോത്തരവേളയിലും ശ്രദ്ധക്ഷണിക്കലിലും നിപ വിഷയം ഉന്നയിക്കപ്പെട്ടപ്പോൾ ആരോഗ്യമന്ത്രി ഒരേ മറുപടിയാണ് ആവർത്തിച്ച് നൽകിയത്.
തിരുവനന്തപുരം തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും കോഴിക്കോട് മെഡിക്കൽ കോളജ് ലാബിലും നിപ സാമ്പിൾ പരിശോധനക്ക് സൗകര്യമുണ്ട്. എങ്കിലും അത് സ്ഥിരീകരിച്ച് പ്രഖ്യാപനം നടത്തണമെങ്കിൽ പുണെയിലേക്ക് അയക്കേണ്ടതുണ്ടെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വിശദീകരണം. ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞതിന് ശേഷമാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം അവിശ്വസിക്കുന്നവിധം മുഖ്യമന്ത്രി എഴുന്നേറ്റ് കേരളത്തിൽ എല്ലാം സജ്ജമാണെന്നിരിക്കെ, എന്തിന് പുണെയിലേക്ക് അയച്ചതെന്നത് പരിശോധിക്കുമെന്ന് വ്യക്തമാക്കിയത്. ആരോഗ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ നടപടി.
നിപ വിഷയം സീറോ അവറിൽ സഭയിൽ ഉന്നയിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ആരോഗ്യമന്ത്രിയെ കുറ്റപ്പെടുത്തി. കേന്ദ്ര ആരോഗ്യമന്ത്രി സ്ഥിരീകരിച്ചിട്ടും അക്കാര്യം കേരളത്തിന് പറയാൻ കഴിഞ്ഞില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി. വ്യാപനം തടയാനുള്ള നിപ പ്രോട്ടോകോളിൽ പുതുക്കൽ വേണം. നിപ ആവർത്തിക്കാനുള്ള സാധ്യത മുന്നിൽകണ്ട് ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകിയില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. നിപയെ പ്രതിരോധിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ഭരണ-പ്രതിപക്ഷം ഈ ഘട്ടത്തിൽ ഒന്നിച്ചുനിൽക്കണമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

