നിപ സ്ഥിരീകരിച്ച് സർക്കാർ
text_fieldsകൊച്ചി: എറണാകുളത്ത് ചികിത്സയിലുള്ള യുവാവിന് നിപ തന്നെയാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ആരോഗ്യമ ന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ലഭിച്ച പരിശോധന ഫലത്തിന്‍ റെ അടിസ്ഥാനത്തിലാണ് ഒദ്യോഗിക സ്ഥിരീകരണം. കഴിഞ്ഞ ദിവസം തന്നെ നിപയാണെന്ന് ധാരണയുണ്ടായിരുന്നെന്ന് ആരോഗ്യമന്ത് രി പറഞ്ഞു.
നേരത്തെ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ നിപയോട് സാദൃശ്യമുള്ള വൈറസി ന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്നാണ് മണിപ്പാലിലേക്കും അവിടെനിന്ന് പുണെയിലേക്കും അയച്ചത്. രോഗിയുമാ യി അടുത്തിടപഴകിയവരുൾപ്പെടെ 86 പേർ നിരീക്ഷണത്തിലുണ്ട്. ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ അടുത്ത സുഹൃത്തിനെ കളമശ്ശേരി ഗവൺമെന്‍റ് മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. യുവാവിനെ ചികിത്സിച്ച രണ്ട് നഴ്സുമാരും ഒരു ബന്ധുവും വീടുകളിൽ നിരീക്ഷണത്തിലാണ്.
കളമശ്ശേരി ഗവൺമെന്‍റ് മെഡിക്കൽ കോളേജിലാണ് ജില്ലയിലെ ഐസലേഷൻ വാർഡ്. മുൻകരുതലെന്ന നിലക്ക് എല്ലാ മെഡിക്കൽ കോളേജുകളിലും ഐസലേഷൻ വാർഡുകൾ തുറക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എറണാകുളത്തിനോട് ചേർന്നുള്ള ജില്ലകളിലും ഐസൊലേഷൻ വാർഡ് സൗകര്യമുണ്ടാകും. കോഴിക്കോട് നിപ ബാധയുണ്ടായ സമയത്തെ അനുഭവങ്ങൾ മുൻനിർത്തിയാണ് കരുതൽ നടപടികൾ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്ടു നിന്നുള്ള വിദഗ്ധസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. ചികിത്സയ്ക്ക് മരുന്നുൾപ്പെടെയുള്ളവ ലഭ്യമാണ്. നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനുപയോഗിച്ച റിബാവിറിൻ എന്ന ഗുളികകൾ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ട്. ഇത് ചികിത്സയിലുള്ള യുവാവിന് നൽകുന്നുണ്ട്. മുമ്പ് നിപ ബാധയുണ്ടായ സമയത്ത് ഓസ്ട്രേലിയയിൽ നിന്ന് മരുന്നെത്തിച്ചിരുന്നു. അന്നുകൊണ്ടുവന്ന ഹ്യൂമൻ മോണോ ക്ലോണൽ ആന്റിബോഡി ഇപ്പോൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. അത്യാവശ്യം വന്നാൽ അതു കേരളത്തിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് നീക്കം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എറണാകുളം കലക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. യുവാവുമായി സമ്പർക്കം പുലർത്തിയ ഒമ്പത് ജില്ലകളിൽ നിന്നുള്ളവര്‍ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ആകെ 86 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 27 പേർ തൃശൂർ ജില്ലയിൽ നിന്നുള്ളവരാണ്. ഇവരിൽ 10 സ്ത്രീകളും 17 പുരുഷൻമാരുമാണ്.
കൺട്രോൾ റൂം തുറന്നു
1077 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ പൊതു ജനങ്ങള്‍ക്ക് ആവശ്യമായ വിവരം ലഭിക്കും. 1056 എന്ന നമ്പറില്‍ ആരോഗ്യ വകുപ്പിന്‍റെ ദിശാ സെന്‍ററുമായും ബന്ധപ്പെടാം. നിപ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്‍പരിചയമുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘമാണ് ഇനി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. എല്ലാ ജില്ലകളിലെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
