നിപ: 58 പേര് സമ്പര്‍ക്കപ്പട്ടികയിൽ; ആറുപേരുടെ പരിശോധന ഫലംകൂടി നെഗറ്റിവ്
text_fieldsമലപ്പുറം: നിപ വൈറസ് ബാധിച്ച വളാഞ്ചേരി സ്വദേശിനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. 42കാരിയായ ഇവർ പെരിന്തൽമണ്ണ ഇ.എം.എസ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിലാണ്. മേയ് ഒന്നിനാണ് ഇവരെ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിപ സ്ഥിരീകരിച്ചതോടെ ഇവർ സഞ്ചരിച്ച റൂട്ട് മാപ്പ് സർക്കാർ തയാറാക്കി. ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 58 പേരാണ് നിരീക്ഷണത്തിലുള്ളത്.
അതേസമയം, സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആറുപേരുടെ പരിശോധനഫലംകൂടി നെഗറ്റിവായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതോടെ 13 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 58 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. ഏഴുപേര്‍ ചികിത്സയിലുണ്ട്. ഒരാള്‍ ഐ.സി.യുവിലാണ്.
ചെറിയ രോഗലക്ഷണങ്ങളുള്ള അഞ്ചുപേർ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. എറണാകുളം ജില്ലയിലും പാലക്കാട് ജില്ലയിലും (തിരുവേഗപ്പുറ) സമ്പര്‍ക്കപ്പട്ടികയിലുള്ള ‘ഹൈ റിസ്ക്’ സമ്പര്‍ക്കത്തിലുള്ളവര്‍ അവിടെ ഐസൊലേഷനില്‍ കഴിയണം. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജോയന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്കി. ഫീവര്‍ സര്‍വൈലന്‍സ് ശനിയാഴ്ച ആരംഭിക്കും. പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നാലു ദിവസംകൊണ്ട് 4749 വീടുകള്‍ പൂര്‍ത്തിയാക്കും.
വെള്ളിയാഴ്ച രാവിലെ ആരോഗ്യമന്ത്രി വീണ ജോർജ് കോർ കമ്മിറ്റി യോഗം വിളിച്ചുചേർത്തു. ജനപ്രതിനിധികളും രോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ, വിവിധ കോർ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.