നിലമ്പൂരിന്റെ അമരത്ത് ആര്യാടൻ ഷൗക്കത്ത് -LIVE UPDATES
text_fieldsനിലമ്പൂർ: ഏറെ വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പിൽ നിലമ്പൂർ തിരിച്ചു പിടിച്ച യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയം. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു. രണ്ട് തവണ കൈവിട്ട സീറ്റാണ് ഷൗക്കത്തിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചത്.
യു.ഡി.എഫുമായി തെറ്റിപിരിഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി.വി. അൻവർ 19,760 വോട്ട് പിടിച്ചു. ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് 8,648 വോട്ട് നേടി നാലാം സ്ഥാനത്തെത്തി. എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നെടുത്തൊടി 2,075 വോട്ടും പിടിച്ചു. വോട്ട് നില സംബന്ധിച്ച അന്തിമ കണക്ക് പുറത്തുവരാനുണ്ട്. മണ്ഡലത്തിലെ ആകെയുള്ള 2,32,057 വോട്ടർമാരിൽ 1,76,069 പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.
പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയത് മുതൽ ആര്യാടൻ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിർത്തി. വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയും ലീഡ് നേടാൻ യു.ഡി.എഫ് സ്ഥാനാർഥിക്ക് കഴിഞ്ഞു. പ്രതീക്ഷ പുലർത്തിയ നിലമ്പൂർ നഗരസഭയിലും കരുളായി, അമരമ്പലം പഞ്ചായത്തുകളിലും എൽ.ഡി.എഫ് തിരിച്ചടി നേരിട്ടു. ഇവിടെയും ഷൗക്കത്ത് മുന്നേറ്റം നടത്തി.
Live Updates
- 23 Jun 2025 10:19 AM IST
നിലമ്പൂരിനൊപ്പം ഫലം കാത്ത് നാല് മണ്ഡലങ്ങൾ
ന്യൂഡൽഹി: നിലമ്പൂരിനൊപ്പം ഇന്ന് വോട്ടെണ്ണൽ നടക്കുന്നത് രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിൽ കൂടി. പശ്ചിമ ബംഗാളിലെ കാളിഗഞ്ച്, പഞ്ചാബിലെ ലുധിയാന വെസ്റ്റ്, ഗുജറാത്തിലെ കാഡി, വിസവദർ എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്.
തൃണമൂൽ കോൺഗ്രസ് എം.എൽ.എ നസിറുദ്ദീൻ അഹമ്മദിന്റെ മരണത്തെ തുടർന്നാണ് പശ്ചിമ ബംഗാളിലെ കാളിഗഞ്ചിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ കാളിഗഞ്ചിൽ തൃണമൂൽ - ബി.ജെ.പി - കോൺഗ്രസ് ത്രികോണ മത്സരമാണ്. ഇടത് പിന്തുണ കോൺഗ്രസിനാണ്. ഇവിടെ തൃണമൂൽ സ്ഥാനാർഥി അലിഫ അഹമ്മദാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പിയുടെ ആശിഷ് ഘോഷ് ആണ് രണ്ടാമത്.
ആം ആദ്മി എം.എൽ.എ ഗുർപ്രീത് ബാസി ഗോഗി അന്തരിച്ചതിനെത്തുടർന്നാണ് പഞ്ചാബിലെ ലുധിയാന വെസ്റ്റിൽ തെരഞ്ഞെടുപ്പ്. ആം ആദ്മിയുടെ സഞ്ജീവ് അറോറയാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പിയുടെ ജീവൻ ഗുപ്തയാണ് രണ്ടാമത്.
ബി.ജെ.പി എം.എൽ.എ കർസൻഭായ് സോളങ്കിയുടെ മരണത്തെത്തുടർന്നാണ് ഗുജറാത്തിലെ കാഡിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവിടെ ബി.ജെ.പി സ്ഥാനാർഥി രാജേന്ദ്രകുമാർ ധനേശ്വറാണ് മുന്നിൽ. കോൺഗ്രസാണ് രണ്ടാമത്.
വിസവദറിൽ എ.എ.പി എം.എൽ.എ ഭൂപേന്ദ്ര ഭയാനിയുടെ രാജിയെത്തുടർന്നുമാണ് ഉപതെരഞ്ഞെടുപ്പ്. ബി.ജെ.പിയുടെ കിരിത് പട്ടേലാണ് ഇവിടെ മുന്നിൽ. ആം ആദ്മിയുടെ ഇട്ടാലിയ ഗോപാലാണ് രണ്ടാമത്.
- 23 Jun 2025 10:06 AM IST
എസ്.ഡി.പി.ഐക്ക് 551 വോട്ട്
അഞ്ച് റൗണ്ട് പിന്നിട്ടപ്പോൾ എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടിക്ക് ലഭിച്ചത് 551 വോട്ട് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

