തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് പിന്നിൽ ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാണെന്ന് തിരുവനന്തപുരം ഡി.സി.സി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ. കൊല്ലപ്പെട്ടവർ മറ്റ് കേസുകളിലെ പ്രതികളാണ്. ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണിവർ. കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും സനൽ വ്യക്തമാക്കി.
പിടികൂടിയ പ്രതികൾ ഉൾപ്പെട്ട ഒരു രാഷ്ട്രീയ സംഘർഷം പ്രദേശത്ത് നിലവിലില്ല. കഴിഞ്ഞ ഒാണത്തിന് നടന്ന അക്രമ സംഭവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ നേതാവ് സഞ്ജയനെ വെട്ടിയ കേസിൽ പ്രതിയാണ് മിദിലാജ്. പ്രദേശത്തെ നിരവധി കേസുകളിൽ മരണപ്പെട്ട ഹക്കും മിദിലാജും പ്രതികളാണ്. സജീവും മിദിലാജും തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.
തേമ്പാല എന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. മിദിലാജ് താമസിക്കുന്നത് രണ്ട് പഞ്ചായത്ത് അകലെയാണ്. മറ്റെന്തോ പ്രവർത്തനങ്ങൾക്ക് വേണ്ടി കരുതികൂട്ടി തേമ്പാലയിൽ വന്നവരാണിവർ. ബിജു എന്ന ആൾ കോൺഗ്രസുമായി ബന്ധമുള്ള ആളാണ്. ബിജുവിന്‍റെ സുഹൃത്താണ് സജീവ്. ഇരുവരും സംസാരിച്ച ശേഷം ഒരുമിച്ച് മടങ്ങുമ്പോഴാണ് ഹക്കും മിദിലാജും അടങ്ങുന്ന സംഘം ആക്രമിക്കുന്നത്. ഹക്കും മിദിലാജും ചേർന്ന് അക്രമിക്കുമ്പോഴാണ് തിരിച്ചു വെട്ടിയതെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.
ഹക്കും മിദിലാജും രാഷ്ട്രീയ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നവരല്ല. സജീവിന് കോൺഗ്രസുമായി ബന്ധമില്ല. രാഷ്ട്രീയ കൊലപാതകമാണെന്ന് ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും നെയ്യാറ്റിൻകര സനൽ മാധ്യമങ്ങളോട് പറഞ്ഞു.