Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴയിൽ നവജാത...

ആലപ്പുഴയിൽ നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്തു

text_fields
bookmark_border
ആലപ്പുഴയിൽ നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്തു
cancel

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അമ്മയായ 19കാരിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അവിവാഹിതയായ പെൺകുട്ടി പ്രസവവിവരവും ഗർഭാവസ്ഥയും പുറത്തറിഞ്ഞാലുണ്ടാകുന്ന മാനഹാനി ഭയന്നാണ് കുഞ്ഞിനെ വധിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ വീയപുരം പൊലീസാണ് ഈ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കടുത്ത വയറുവേദനയെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് 19കാരിയായ പെൺകുട്ടിയെ കുടുംബാംഗങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ പെൺകുട്ടിയെ പ്രാഥമിക പരിശോധനക്ക് വിധേയയാക്കിയപ്പോൾ പ്രസവവേദനയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പെൺകുട്ടി ഗർഭിണിയാണോ എന്ന സംശയം പ്രകടിപ്പിച്ചു. എന്നാൽ താൻ ഗർഭിണിയല്ലെന്ന് ഉറപ്പിച്ചു പറഞ്ഞ പെൺകുട്ടി, തുടർപരിശോധനകളോട് സഹകരിക്കാൻ വിസമ്മതിക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാർക്കും അറിയില്ലായിരുന്നു.

തുടർന്ന് താൽക്കാലിക ആശ്വാസത്തിനായി വേദനസംഹാരി നൽകിയ ഡോക്ടർമാർ, കൃത്യമായ നിരീക്ഷണത്തിനായി പെൺകുട്ടിയെ ആശുപത്രിയിൽ തുടരാൻ നിർദേശിക്കുകയായിരുന്നു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവേ തിങ്കളാഴ്ച അർദ്ധരാത്രി 12.15ഓടെ പെൺകുട്ടി ശുചിമുറിയിൽ പ്രവേശിച്ചു. ഇവിടെ വെച്ച് പ്രസവിച്ച പെൺകുട്ടി, സ്വന്തം നിലയിൽ തന്നെ പൊക്കിൾകൊടി മുറിച്ചു മാറ്റുകയായിരുന്നു. പ്രസവവിവരം ആരും അറിയാതിരിക്കാൻ വേണ്ടി തൊട്ടുപിന്നാലെ ശുചിമുറിയുടെ ജനലിലൂടെ നവജാത ശിശുവിനെ ക്രൂരമായി പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു.

കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞതിന് തൊട്ടുപിന്നാലെ ജനൽക്കൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട ആശുപത്രി ജീവനക്കാർ ഉടൻ തന്നെ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ജീവനക്കാരുടെ സമയബന്ധിതവും കൃത്യവുമായ ഇടപെടൽ മൂലം മാത്രമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. തുടർന്ന് പ്രഥമശുശ്രൂഷകൾക്ക് ശേഷം വിദഗ്ദ്ധ ചികിത്സക്കായി അമ്മയെയും കുഞ്ഞിനെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റി.

നിലവിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ 'ന്യൂ ബോൺ ഐ.സി.യു'വിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിദഗ്ദ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് കുഞ്ഞുള്ളത്. കുഞ്ഞിന്റെയും വണ്ടാനത്ത് തന്നെ ചികിത്സയിൽ കഴിയുന്ന അമ്മയുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ഇരുവർക്കും നിലവിൽ മറ്റ് അപകടസാധ്യതകൾ ഒന്നുമില്ലെന്നും ആശുപത്രി അധികൃതർ ഔദ്യോഗികമായി അറിയിച്ചു.

സംഭവത്തിൽ യുവതിക്കെതിരെയുള്ള നിയമനടപടികളുമായി വീയപുരം പൊലീസ് മുന്നോട്ട് പോവുകയാണ്. പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്ന മുറക്ക് കൂടുതൽ ചോദ്യം ചെയ്യലിലേക്ക് കടക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsNewborn babyVandanam Medical Collegeinfanticide
News Summary - Newborn baby thrown out of window: Mother charged with attempted murder
Next Story