വാളയാർ കേസിൽ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ
text_fieldsപാലക്കാട്: വാളയാർ കേസിലെ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി ബന്ധുക്കൾ രംഗത്ത്. പെൺകുട്ടികളുടെ മാതാവിന്റെ പിതൃസഹോദരനാണ് വെളിപ്പെടുത്തൽ നടത്തിയത്. 13 വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന് മൊഴി നൽകാൻ ഒമ്പതു വയസ്സുകാരിയായ രണ്ടാമത്തെ പെൺകുട്ടി തയാറായിരുന്നെന്നും എന്നാൽ മാതാവ് അതിന് സമ്മതിച്ചില്ലെന്നും പിതൃസഹോദരൻ സി.ബി.ഐക്ക് നൽകിയ മൊഴിയിൽ പറയുന്നു.
മൂത്ത പെൺകുട്ടി തൂങ്ങിമരിച്ച മുറിയിൽ മദ്യക്കുപ്പികളും ശീട്ടുകെട്ടുകളുമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. കുറച്ചു ദിവസം തന്റെ വീട്ടിൽ കുട്ടികളുടെ അമ്മയും കുടുംബവും താമസിച്ചിരുന്നു. മദ്യപിച്ചതിനാൽ വീട്ടിൽ നിന്ന് പോകാൻ പറയുകയായിരുന്നു.
ആദ്യം മരിച്ച 13 വയസ്സുകാരിയുടെ നെഞ്ചിലും തുടയിലും പൊള്ളിയ പാടുണ്ടായിരുന്നു. ബീഡികൊണ്ട് പൊള്ളിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. മൊഴി രേഖാമൂലവും സീഡിയിലാക്കിയും വാളയാർ സമരസമിതി മുഖേന സി.ബി.ഐക്ക് നൽകിയിട്ടുണ്ട്.
മൂത്ത പെൺകുട്ടി മരിച്ചശേഷം കുട്ടിയുടെ വസ്ത്രങ്ങളും പുസ്തകങ്ങളും മാതാവ് കത്തിച്ചതായും പകയുള്ളതുപോലെയാണ് അവർ ഈ സമയത്ത് പെരുമാറിയതെന്നും പെൺകുട്ടികളുടെ അമ്മയുടെ പിതൃസഹോദരി വാളയാർ സമരസമിതി പുറത്തുവിട്ട വിഡിയോയിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.