നേമത്ത് എൽ.ഡി.എഫ് പരാജയപ്പെടേണ്ട സാഹചര്യമില്ല, 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കും -വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: നേമത്ത് സർക്കാറിനെ കുറിച്ച് പരാതിയില്ലെന്നും എൽ.ഡി.എഫ് പരാജയപ്പെടേണ്ട സാഹചര്യമില്ലെന്നും വി. ശിവൻകുട്ടി. നേമത്തുനിന്ന് 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും. മന്ത്രി എന്ന നിലയിൽ മണ്ഡലത്തിൽ ചെയ്ത 1000 കോടിയുടെ വികസനം മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. വികസനത്തിന് വോട്ടു നൽകുന്നുവെങ്കിൽ അത് തനിക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന് വികസനവുമായി ഒരു ബന്ധവുമില്ല.
പാലക്കാട്, കാസർകോട്, കഴക്കൂട്ടം, നേമം, കാട്ടാക്കട, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വിജയ സാധ്യത കുറവാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റുകളുടെ എണ്ണത്തിനെക്കാൾ പുറകിലോട്ട് പോകില്ല. പിണറായി വിജയനെയാണ് ലീഡറായി തീരുമാനിച്ചത്. യു.ഡി.എഫിൽ കേൾക്കുന്നത് പോലെ നിരവധി പേരുകളില്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു.
കോഴിക്കോട് ബേപ്പൂർ മണ്ഡലത്തിൽ വിജയമുറപ്പെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസ്. ബേപ്പൂർ ഇടതിന് അനുകൂലമായ മണ്ഡലമാണ്. എങ്ങനെയാണ് അഞ്ച് വർഷം പ്രവർത്തിച്ചതെന്ന് ജനങ്ങൾക്ക് അറിയാം. എൽ.ഡി.എഫിന് ഭരണത്തുടർച്ചയുണ്ടാകും. സ്ത്രീ വോട്ടർമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. 53 ശതമാനത്തോളം സ്ത്രീകൾ വോട്ട് ചെയ്തുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ജനക്ഷേമ പ്രവർത്തനങ്ങളും കേരളത്തിൽ നടപ്പാകിയ വികസനവും സർക്കാർ സ്കൂളുകളിലെ മാറ്റവും ജനങ്ങൾ നേരിട്ട് കാണുന്നുണ്ട്. പെൻഷൻ മുടങ്ങാതെ ലഭിക്കുന്നതും സ്ത്രീ സുരക്ഷ പെൻഷൻ തുടങ്ങിയ കാര്യങ്ങൾ സ്ത്രീ വോട്ടർമാർ വർധിക്കാൻ കാരണമായി.
എൽ.ഡി.എഫ് ഭരണം ഇല്ലാതായാൽ ഇതൊക്കെ നഷ്ടപ്പെടുമെന്ന അഭിപ്രായം ശക്തിപ്പെട്ടിട്ടുണ്ട്. കേരളത്തിലെ എല്ലാ മന്ത്രിമാരുടെ മണ്ഡലങ്ങളിൽ അംഗീകാരമുള്ളവരാണ്. വോട്ടുകൾ അനുകൂലമാകുന്ന സ്ഥാനാർഥികളെയാണ് എൽ.ഡി.എഫ് തെരഞ്ഞെടുത്തത്. ഇതെല്ലാം ചേരുമ്പോൾ എൽ.ഡി.എഫിന് മികച്ച വിജയം സാധ്യമാക്കും. സാഹചര്യങ്ങളെല്ലാം എൽ.ഡി.എഫിന് അനുകൂലമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് ഒറ്റപ്പാലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ശശി. പാലക്കാട് ജില്ലയിൽ യു.ഡി.എഫിന് സീറ്റുകൾ വർധിക്കുമെന്നും ഒറ്റപ്പാലത്തെ സി.പി.എം വോട്ടുകൾ തനിക്ക് ലഭിക്കുമെന്നും പി.കെ. ശശി അവകാശപ്പെട്ടു. സി.പി.എം വിട്ടവരും പാർട്ടിയുടെ തെറ്റായ നിലപാടുകളോട് അമർഷമുള്ളവരും തെരഞ്ഞെടുപ്പിൽ നിർണായക ഘടകമാകും. മുഖ്യമന്ത്രി ആരാകുമെന്ന് കോൺഗ്രസ് തീരുമാനിക്കും. പി.വി. അൻവർ ഫോണിൽ വിളിച്ചിരുന്നു. അൻവറിന്റെ കൂട്ടായ്മയിലേക്ക് പോകുന്നതിനെ പറ്റി ആലോചിച്ചിട്ടില്ലെന്നും സി.പി. ജോണുമായി ചേർന്ന് പ്രവർത്തിക്കുന്നത് ആലോചിക്കുമെന്നും പി.കെ. ശശി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

