മരണമുഖത്തുനിന്ന് മാതാവിനെയും മക്കളെയും രക്ഷിച്ച് നീലേശ്വരം പൊലീസ്
text_fieldsനീലേശ്വരം: ജീവിതം റെയിൽവേ ട്രാക്കിൽ അവസാനിപ്പിക്കാൻ തീരുമാനിച്ച് പുറപ്പെട്ട മാതാവിനെയും കൈക്കുഞ്ഞുങ്ങളെയും സമയോചിതമായ ഇടപെടലിൽ നീലേശ്വരം പൊലീസ് അത്ഭുതകരമായി രക്ഷിച്ചു. കുടുംബപ്രശ്നമാണ് ഈ കുടുംബത്തെ കടുത്ത തീരുമാനത്തിൽ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. മാതാവ് രണ്ട് കുട്ടികളോടൊപ്പം പേരോലിൽനിന്ന് ഓട്ടോയിൽ ഇറങ്ങി ട്രാക്കിൽ കൂടി നടന്നുപോകുന്നതിൽ സംശയം തോന്നിയ ഒരു വ്യക്തി ഉടൻ നീലേശ്വരം പൊലീസിൽ വിവരമറിയിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന സബ്- ഇൻസ്പെക്ടർമാരായ ടി. വിശാഖ്, വിനോദ് കുമാർ, ഉദ്യോഗസ്ഥരായ ആനന്ദകൃഷ്ണൻ, അജിത് കുമാർ ജയേഷ്, ഹോംഗാർഡ് പ്രവീൺ എന്നിവർ ചേർന്ന് പേരോലിലും നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും റെയിൽവേ ട്രാക്കുകളിലും പരിശോധന നടത്തി. തുടർന്ന് വീണ്ടും തിരച്ചിൽ നടത്തിയപ്പോൾ റെയിൽവേ സ്റ്റേഷനിൽനിന്ന് മാറി റെയിൽവേ ട്രാക്കിൽ കൈക്കുഞ്ഞിനെ മാറോട് ചേർത്തുപിടിച്ചും രണ്ടാമത്തെ കുഞ്ഞിനെ ചേർത്തിരുത്തിയും കരഞ്ഞുകൊണ്ട് യുവതിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഉടൻ ഇവരെ ട്രാക്കിൽനിന്ന് മാറ്റി നീലേശ്വരം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രശ്നങ്ങൾ തീർക്കാമെന്ന് ഉറപ്പുനൽകി വീട്ടിലേക്ക് തിരിച്ചയച്ചു. മൂന്ന് ജീവനുകൾ പൊലിയാതെ കാക്കാനായതിന്റെ ചാരിതാർഥ്യത്തിലാണ് നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പൊലീസ് സ്റ്റേഷന്നിലെ ഉദ്യോഗസ്ഥർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.